കണ്ണൂർ: പേരാവൂര്‍ പുരളിമല പൂവത്താറിലെ ശുദ്ധജല സ്രോതസിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച കരിങ്കല്‍ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ക്വാറിയുടെ നിര്‍മാണ പ്രവൃത്തി തടഞ്ഞു. ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവച്ച് ജോലിക്കാരെയും വാഹനങ്ങളെയും പ്രദേശത്ത് നിന്ന് മാറ്റിയതിന് ശേഷം മാത്രമാണ് സമരക്കാര്‍ പിരിഞ്ഞു പോയത്.
നേരത്തെ പുരളിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ക്വാറി ഉടമകളും സമരക്കാരും തമ്മില്‍ മാലൂര്‍ പോലീസ് സ്‌റ്റേഷനില്‍ വച്ച് കഴിഞ്ഞ വ്യാഴാഴ്‌ച ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമരക്കാരുടെ ആവശ്യം ക്വാറി ഉടമകള്‍ അംഗീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ച് വലിയ പ്രതിഷേധവുമായെത്തിയത്.
കരിങ്കല്‍ ക്വാറി വരുന്നതോടെ മാലൂര്‍ പഞ്ചായത്തിലെ പുരളി മലയുടെ താഴ്‌വരയില്‍ ശുദ്ധജല സ്രോതസ് ഇല്ലാതാക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വാര്‍ഡ് മെമ്പര്‍ എന്‍ സഹദേവന്‍, സിഎം നിധിന്‍, രതീഷ് കാറാട്ട് എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് വാര്‍ഡുകളിലെ സ്‍ത്രീകള്‍ ഉള്‍പ്പടെയുള്ളവരാണ് പ്രതിഷേധവുമായെത്തിയത്.
ക്വാറിയുടെ പ്രവര്‍ത്തനം നടക്കുന്ന സ്‌ഥലത്തിനടുത്ത് വച്ച് പ്രതിഷേധക്കാരെ മാലൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ തടഞ്ഞെങ്കിലും ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്താതെ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. ഒടുവില്‍ പോലീസിനെ മറികടന്ന് നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞത് ചെറിയ സംഘര്‍ഷത്തിന് വഴിയൊരുക്കി.
മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രദേശത്ത് നിന്നും ക്വാറി നിര്‍മാണ പ്രവൃത്തി നടത്തിക്കൊണ്ടിരുന്ന ജോലിക്കാരെയും വാഹനങ്ങളെയും മാറ്റിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
അതേസമയം പൂവത്താറിലെ ക്വാറി പ്രവര്‍ത്തനം തടസപ്പെടുത്തിയതിന് 75ഓളം ആളുകളുടെ പേരില്‍ മാലൂര്‍ പോലീസ് കേസെടുത്തു.
Malabar News: കോവിഡ് വ്യാജ ചികിൽസ; ഒരാൾ പിടിയിൽ