കൊപ്പം: മണ്ണും മെറ്റലുമായി പാഞ്ഞ് നാട്ടുകാരെ വലക്കുന്ന ടോറസ് ലോറികൾക്കെതിരെ റോഡിലിറങ്ങി പ്രതിഷേധം. കൊപ്പം പഞ്ചായത്തിലെ ഏഴാം വാർഡിലെ നെടുമ്പ്രക്കാട്ട് പ്രവർത്തിക്കുന്ന ക്വാറികളിലേക്ക് പോകുന്ന ലോറികൾക്ക് എതിരെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
ക്വാറിയിലേക്കുള്ള ടോറസ് ലോറികളുടെ അനിയന്ത്രിത സഞ്ചാരമാണ് നാട്ടുകാരുടെ ദുരിതത്തിന് കാരണം. കൊപ്പം പഞ്ചായത്തിലെ ആമയൂർ നെടുമ്പ്രക്കാട് പ്രവർത്തിക്കുന്ന ക്രഷറുകളിൽ നിന്ന് പാറപ്പൊടിയും മെറ്റലും എടുത്തു വരുന്ന ടോറസ് ലോറികളുടെ പാച്ചിൽ കാരണം പൊടിശല്യം രൂക്ഷമാണ്. മൂന്നു മീറ്റർ മാത്രം വീതിയുള്ള പുതിയ റോഡ്- നെടുമ്പ്രക്കാട് ഗ്രാമീണ റോഡിലൂടെ അനുവദിച്ചതിലും 20, 25 ടൺ ഭാരവുമായാണ് രാപകൽ വ്യത്യാസമില്ലാതെ ടോറസ് ലോറികൾ പായുന്നത്.
ആമയൂർ നെടുമ്പ്രക്കാട് ഓണക്കുഴിയിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് സമര സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധം നടത്തിയത്. ക്വാറിയിലേക്ക് വന്ന ടോറസ് ലോറികൾ നാട്ടുകാർ ഓണക്കുഴി ഭാഗത്ത് തടഞ്ഞിട്ടു. ഏതാനും വർഷമായി ലോറികളുടെ അനിയന്ത്രിത സഞ്ചാരത്തിനെതിരെ നാട്ടുകാർ രംഗത്തുണ്ട്. സ്‌കൂൾ വേളകളിലും ഭീതി പരത്തിയാണ് ലോറികൾ പായുന്നത്.
കഴിഞ്ഞ ദിവസം സൈക്കിളിൽ പോകുന്ന വിദ്യാർഥിയെ ടോറസ് ലോറി മറിച്ചിട്ടു കടന്നു കളഞ്ഞിരുന്നു. ഇത് ഉൾപ്പടെ നിരവധി അപകടങ്ങൾ ഈ ഭാഗത്ത് ഉണ്ടാകാറുണ്ട്. ലോറികളുടെ നിയമ ലംഘനങ്ങൾക്ക് എതിരെ നിരവധി തവണ പരാതിപ്പെട്ടിട്ടും കൊപ്പം പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം നാട്ടുകാർ ലോറികൾ തടഞ്ഞത്.
തുടർന്ന് ഉച്ചയോടെ കൊപ്പം പോലീസ് സ്‌ഥലത്തെത്തി. നാട്ടുകാരും ലോറി ജീവനക്കാരുമായും നടത്തിയ ചർച്ചയിൽ വലിയ വാഹനങ്ങൾ ഓടാൻ പാടില്ലെന്ന പോലീസിന്റെ താൽക്കാലിക നിർദ്ദേശം ലോറി ജീവനക്കാർ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
Also Read: നിലമ്പൂരിൽ യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം; ആരോപണവുമായി പിവി അൻവർ