തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. 15ആം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ഇന്ന് മുതൽ അടുത്ത മാസം 27 വരെയാണ് സഭ സമ്മേളിക്കുന്നത്. സംസ്‌ഥാനത്ത് സിപിഎം-കോൺഗ്രസ് സംഘർഷം തുടരുന്നതിനിടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.
സഭയിൽ ഉന്നയിക്കാൻ ഇത്തവണ നിരവധി കാരണങ്ങൾ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ പക്കലുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണവും മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളും ചർച്ചയാകും. വിമാനത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും അറസ്‌റ്റും ചൂണ്ടിക്കാട്ടി ആരോപണങ്ങളെ പ്രതിരോധിക്കാനാവും ഇടതുപക്ഷത്തിന്റെ ശ്രമം.
രാഹുൽ ഗാന്ധിയുടെ ഓഫിസിൽ അതിക്രമിച്ചു കയറിയ എസ്എഫ്ഐ പ്രവർത്തകർ ജീവനക്കാരൻ അഗസ്‌റ്റിനെ അതിക്രൂരമായി മർദ്ദിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം. വിവിധ സഹായങ്ങൾ ആവശ്യപ്പെട്ട് ജനങ്ങൾ രാഹുൽ ഗാന്ധിക്ക് സമർപ്പിച്ച അപേക്ഷകളെല്ലാം വലിച്ചുകീറി. പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലവെട്ടിയതിന് സമാനമായി, സംഘപരിവാർ മാതൃകയിൽ ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് ചവിട്ടിയരച്ചുവെന്നും ആരോപിക്കുന്നു.
ഇതിനെ സർക്കാർ എങ്ങനെ പ്രതിരോധിക്കുമെന്നതും ഏറെ നിർണായകമാണ്. കൂടാതെ തൃക്കാക്കരയിൽ നേടിയ വിജയത്തിന്റെ ആത്‌മവിശ്വാസവും പ്രതിപക്ഷത്തിന്റെ പക്കലുണ്ടാവും. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി വ്യക്‌തമായ മറുപടി സഭയിൽ പറയേണ്ടിയി വരും. കൂടാതെ, സിൽവർ ലൈൻ, ബഫർ സോൺ വിഷയം എന്നിവയിലെ സർക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നും ഉറ്റുനോക്കേണ്ട ഒന്നാണ്.
ഈ സാമ്പത്തിക വർഷത്തെ ധനാഭ്യർഥനകൾ സഭയിൽ ചർച്ച ചെയ്‌ത് പാസാക്കും. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളിൽ 13 ദിവസവും ധനാഭ്യർഥനക്കാണ് നീക്കിവെച്ചത്. നാല് ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങൾക്കായും, ധനകാര്യബിൽ ഉൾപ്പടെയുള്ള ബില്ലുകളുടെ പരിഗണനക്കായി നാല് ദിവസവും ഉപധനാഭ്യർഥനക്കും ധനവിനിയോഗ ബില്ലുകൾക്കായി രണ്ട് ദിവസവും നീക്കിവെച്ചിട്ടുണ്ട്.
Most Read: പുറത്താക്കാനുള്ള തെറ്റ് ചെയ്‌തിട്ടില്ല; പിന്നിൽ അച്ഛനോടുള്ള ചിലരുടെ വിരോധമെന്ന് ഷമ്മി തിലകൻ