തലശേരി: മയ്യഴി വിമോചന സമര സേനാനിയും എഴുത്തുകാരനും പത്ര പ്രവര്‍ത്തകനും ആയിരുന്ന മംഗലാട്ട് രാഘവന്‍ (101) അന്തരിച്ചു. ശ്വസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിൽസയിൽ ആയിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഇന്ന് വൈകുന്നേരം തലശേരി വാതക ശ്‌മശാനത്തിലാണ് സംസ്‌കാരം.
ഫ്രഞ്ച് അധീന മയ്യഴിയില്‍ 1921 സെപ്റ്റംബര്‍ 20നാണ് മംഗലാട്ട് രാഘവന്‍ ജനിച്ചത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മയ്യഴി വിമോചന പ്രസ്‌ഥാനത്തില്‍ സജീവമായി. മാതൃഭൂമി കണ്ണൂര്‍ ബ്യൂറോ ചീഫ് ആയി പ്രവർത്തിച്ചിട്ടുണ്ട്. മാഹി വിമോചന സമര കാലത്ത്, 1942ലാണ് മംഗലാട്ട് മാതൃഭൂമി ലേഖകനായത്.
മയ്യഴിയിലെ ഫ്രഞ്ച് പിൻമാറ്റത്തോടെ പൂര്‍ണസമയ പത്രപ്രവര്‍ത്തകനായി. ആര്‍എം, എംആര്‍ എന്നീ പേരുകളിലും ലേഖനങ്ങൾ എഴുതിയിരുന്നു. പത്ര പ്രവര്‍ത്തനത്തിൽ നിന്ന് വിരമിച്ച ശേഷം ഫ്രഞ്ച് കവിതാ വിവര്‍ത്തനത്തിലും താരതമ്യ പഠനത്തിലും മുഴുകി. മയ്യഴി സെന്‍ട്രല്‍ ഫ്രഞ്ച് സ്‌കൂളിലെ വിദ്യാഭ്യാസമായിരുന്നു ഫ്രഞ്ച് അനായാസം കൈകാര്യം ചെയ്യാനുള്ള കൈമുതല്‍. അതിനാല്‍ കവിതകള്‍ മലയാളത്തിലേക്ക് നേരിട്ട് മൊഴിമാറ്റി.
വിക്‌തര്‍ ഹ്യുഗോയും ഷാര്‍ല് ബൊദെലേറും മുതല്‍ കവയിത്രി വികതോര്‍ ദ്‌ലപ്രാദ് വരെ ഉള്ളവരുടെ രചനകളുടെ വിവര്‍ത്തനമുണ്ട്. ആറുവര്‍ഷത്തെ നിരന്തര പഠനത്തിന്റെ ഫലമാണ് താരതമ്യം കൂടി ഉള്‍പ്പെടുത്തിയുള്ള ‘ഫ്രഞ്ച് കവിതകള്‍’ (1993). ‘ഫ്രഞ്ച് പ്രണയഗീതങ്ങള്‍’ (1999), ‘വിക്‌തര്‍ ഹ്യുഗോവിന്റെ കവിതകള്‍’ (2002) എന്നിവയാണ് മറ്റു കൃതികള്‍.
‘ഇന്ത്യയില്‍ മറ്റേതെങ്കിലും ഭാഷയില്‍ ഇത്രയും സമഗ്രമായ ഫ്രഞ്ച് കാവ്യ വിവര്‍ത്തനം ഉണ്ടായിട്ടില്ല’ എന്നായിരുന്നു അഴീക്കോടിന്റെ പ്രശംസ. ഫ്രഞ്ച് കവിതകള്‍ക്ക് 1994ല്‍ വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും അയ്യപ്പപ്പണിക്കര്‍ പുരസ്‌കാരവും ലഭിച്ചു. പരേതയായ കെവി ശാന്തയാണ് ഭാര്യ. മക്കള്‍: പ്രദീപ്, ദിലീപ്, രാജീവ്, ശ്രീലത, പ്രേമരാജന്‍.
Must Read: സംസ്‌ഥാന അധ്യാപക അവാർഡ് പ്രഖ്യാപിച്ചു; 41 ജേതാക്കൾ