തലശ്ശേരി: കോടിയേരിയിലെ മലബാർ കാൻസർ സെന്റർ വികസനം യാഥാർത്ഥ്യത്തിലേക്ക്. സെന്ററിനെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച് ആയി ഉയർത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.
ചടങ്ങിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു. എ.എൻ. ഷംസീർ എംഎൽഎ, കെ.മുരളീധരൻ എംപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
11.39 കോടി രൂപയുടെ പീഡിയാട്രിക് ഹെമറ്റോളജി ആൻഡ് ഓങ്കോളജി ബ്ലോക്ക്, 9 കോടിയുടെ ന്യൂക്ലിയർ മെഡിസിൻ ആൻഡ്റേഡിയോളജി എക്സ്റ്റൻഷൻ ബ്ലോക്ക്, 9.5 കോടിയുടെ ക്ലിനിക്കൽ ലാബ് സർവീസസ് ആൻഡ് ട്രാൻസ്ലേഷണൽ റിസർച്ച് ബ്ലോക്ക് , 9.5കോടിയുടെ ഇന്റർവെൻഷനൽ റേഡിയോളോജി വിഭാഗം, 95 ലക്ഷത്തിന്റെ കാന്റീൻ വിപുലീകരണം, 6 കോടിയുടെ 64 സ്ലൈസ് ഫ്ളൂറോ സിടി സ്‌കാൻ, 4 കോടിയുടെ സ്പെക്റ്റ് സി.ടി. സ്‌കാനർ തുടങ്ങിയ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. 81.69 കോടിയുടെ റേഡിയോതെറാപ്പി ബ്ലോക്കിന്റെ വിപുലീകരണം, ഒ.പി ബ്ലോക്ക് നവീകരണം, 32 കോടിയുടെ സ്റ്റുഡൻസ് ഹോസ്റ്റൽ എന്നീ പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നടന്നു.