കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ സംസ്‌കാരം നാളെ നടക്കും. കണ്ണംപറമ്പ് ഖബർസ്‌ഥാനിൽ ആണ് സംസ്‌കാരം. ഇന്ന് മൂന്ന് മണി മുതൽ മൃതദേഹം കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചു. നാല് പതിറ്റാണ്ടോളം മലയാളികളെ ചിരിപ്പിച്ച മഹാനടൻ ഇനിയില്ല എന്നത് സിനിമാ ലോകത്തെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്.
തങ്ങൾക്കൊപ്പം കളിച്ചും ചിരിച്ചും നടന്ന പ്രിയ സുഹൃത്ത്, സഹപ്രവർത്തകന്റെ വിയോഗത്തിൽ സിനിമാ-രാഷ്‌ട്രീയ രംഗത്തെ നിരവധിപ്പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, പികെ കുഞ്ഞാലിക്കുട്ടി, വി ശിവൻകുട്ടി, കെസി വേണുഗോപാൽ തുടങ്ങിയ രാഷ്‌ട്രീയ പ്രമുഖർ ഹാസ്യ സാമ്രാട്ടിന് അനുശോചനം രേഖപ്പെടുത്തി.
നിരവധി താരങ്ങളാണ് പ്രിയ നടന്റെ ഓർമകളും അനുശോചനവും പങ്കുവെക്കുന്നത്. മമ്മൂട്ടി, മോഹൻലാൻ, ജയറാം, പൃഥ്വിരാജ്, ജഗദീഷ്, രമേശ് പിഷാരടി, സായ് കുമാർ, ഹരീഷ് പേരടി, സുരേഷ് ഗോപി എന്നിവരും മാമുക്കോയയുമായുള്ള ആത്‌മബന്ധം പുലർത്തുന്ന അനുശോചന കുറിപ്പുകൾ പങ്കുവെച്ചു.
ഇന്ന് ഉച്ചക്ക് 1.5ന് ആയിരുന്നു മാമുക്കോയയുടെ അന്ത്യം. മലപ്പുറത്തെ പൂങ്ങോട് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉൽഘാടനം ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തിന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് വിദഗ്‌ധ ചികിൽസയ്‌ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്‌തസ്രാവം കൂടിയതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയതും മരണത്തിലേക്ക് നയിച്ചതും.
1962ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്‌ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. എന്നാൽ, സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അഞ്ചു വർഷത്തിന് ശേഷം വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ‘സുറുമയിട്ട കണ്ണുകൾ’ എന്ന സിനിമയിൽ മുഖം കാണിച്ചു. സിബി മലയിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ദൂരെദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമയിലാണ് ആദ്യമായി മാമുക്കോയ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്‌തത്.
പിന്നാലെ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സൻമനസുള്ളവർക്ക് സമാധാനം, രാരീരം, നാടോടിക്കാറ്റ്, വരവേൽപ്പ്, മഴവിൽക്കാവടി, പെരുമഴക്കാലം ഇന്നത്തെ ചിന്താവിഷയം, കുരുതി തുടങ്ങി 250ലേറെ സിനിമകളിൽ മാമുക്കോയ മികച്ച കഥാപത്രങ്ങൾ കൈകാര്യം ചെയ്‌തിട്ടുണ്ട്. പെരുമഴക്കാലത്തിലെ കഥാപാത്രത്തിന് 2004ൽ സംസ്‌ഥാന അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു.
Most Read: എഐ ക്യാമറ ഇടപാട്; വിജിലൻസ് അന്വേഷണം തുടങ്ങി- ദുരൂഹതയെന്ന് വിഡി സതീശൻ