കൊച്ചി: കോതമംഗലത്ത് ദന്തഡോക്‌ടർ മാനസ (24) വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ അന്വേഷണ സംഘം ബംഗാളിലേക്ക് തിരിച്ചു. ബിഹാറിൽ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ബംഗാളിലേക്ക് തിരിച്ചത്. കൊല നടത്താൻ ഉപയോഗിച്ച തോക്കിന്റെ ഉറവിടം ബംഗാൾ ആണെന്നാണ് കണ്ടെത്തൽ.
ബിഹാർ പോലീസിന്റെ സഹകരണത്തോടെ ആയിരുന്നു കോതമംഗലം പോലീസിൻറെ അന്വേഷണം. ബിഹാറിലെ പാറ്റ്‌ന, മംഗൂർ എന്നിവിടങ്ങളിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. ബംഗാളിൽ നിന്നും എത്തിച്ച തോക്ക് ബിഹാറിൽ വെച്ച് രാഖിലിന് കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും പോലീസ് വ്യക്‌തമാക്കി.
രാഖിലിന്റെ സുഹൃത്ത് ആദിത്യനിൽ നിന്നും ലഭിച്ച വിവരങ്ങളും അന്വേഷണത്തിന് ഗുണം ചെയ്‌തിട്ടുണ്ട്. കൂടാതെ രാഖിലിന്റെ ബെംഗളൂരുവിലെ സുഹൃത്തും തോക്കു സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. തോക്കിന്റെ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലെ വിദ്യാർഥിനിയായിരുന്നു മാനസ. ഇവർ താമസിച്ചിരുന്ന ഹോസ്‌റ്റലിൽ എത്തിയാണ് സുഹൃത്തായ രാഖിൽ മനസയെ വെടിവെച്ച് കൊലപ്പെടുത്തിയത്. അതിന് ശേഷം ഇയാൾ സ്വയം നിറയൊഴിക്കുകയും ചെയ്‌തു. പ്രതി ആത്‍മഹത്യ ചെയ്‌തതിനാൽ തന്നെ കേസിൽ നിർണായകമാകുന്നത് രാഖിലിന് ലഭിച്ച തോക്കിന്റെ ഉറവിടമാണ്. അതിന്റെ അന്വേഷണമാണ് നിലവിൽ പുരോഗമിക്കുന്നത്. കൂടാതെ ഇരുവരുടെയും മൊബൈൽ ഫോൺ രേഖകളും കേസിൽ നിർണായകമാകും.
Most Read: ‘അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ട്’; കസ്‌റ്റംസ്