ഇംഫാൽ: സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ. വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലെ വിവിധ ഭാഗങ്ങളിൽ പോലീസും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഇതുവരെ 40 തീവ്രവാദികളെ വധിച്ചെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അക്രമം അഴിച്ചു വിട്ടവർക്കെതിരെയാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലരെ അറസ്‌റ്റ് ചെയ്‌തതായും അദ്ദേഹം പറഞ്ഞു.
സാധാരണക്കാർക്ക് എതിരെ എം 16, എകെ- 47 തോക്കുകളും സ്‌നൈപ്പർ തോക്കുകളുമാണ് ഭീകരർ ഉപയോഗിക്കുന്നത്. പല ഗ്രാമങ്ങളിലും അവർ വീടുകൾ കത്തിച്ചു. സൈന്യത്തിന്റെയും മറ്റു സുരക്ഷാ സേനയുടെയും സഹായത്തോടെ ഞങ്ങൾ തിരിച്ചടിച്ചു തുടങ്ങി. ഇതുവരെ 40ഓളം തീവ്രവാദികളെ വധിച്ചെന്നും- എൻ ബിരേൻ സിങ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
മണിപ്പൂരിലെ പ്രധാന സാമുദായിക വിഭാഗമായ മെയ്‌തെയ് വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് സംസ്‌ഥാനത്ത് സംഘർഷം ഉടലെടുത്തത്. ഈ മാസം മൂന്നിന് ആരംഭിച്ച വംശീയ കലാപം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസവും മണിപ്പൂരിൽ വൻ സംഘർഷം ഉണ്ടായിരുന്നു. ന്യൂ ലാബ്‌ളേ മേഖലയിൽ നിരവധി വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായി.
സ്‌ഥിതിഗതികൾ ശാന്തമാകുന്നുവെന്ന് കരുതിയപ്പോഴാണ് വീണ്ടും അക്രമം ഉണ്ടായത്. സൈന്യത്തെയും അർധ സൈനിക വിഭാഗത്തെയും രംഗത്തിറക്കിയിട്ടും സംഘർഷം പൂർണമായി അവസാനിച്ചിട്ടില്ല. ഇംഫാലിൽ അടക്കം കർഫ്യൂവും ഇന്റെർനെറ്റ് നിരോധനവും തുടരുകയാണ്. മണിപ്പൂരിൽ മൂന്ന് ദിവസം മുൻപ് ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനം നടത്തിയിരുന്നു.
Most Read: ഡെൽഹിയിൽ സംഘർഷാവസ്‌ഥ; ഗുസ്‌തി താരങ്ങളെ കസ്‌റ്റഡിയിൽ എടുത്ത് പോലീസ്