മമ്മൂട്ടി- മഞ്‌ജു വാര്യർ ചിത്രമായ ‘ദി പ്രീസ്‌റ്റി’ന് പിന്നാലെ മലയാളത്തിൽ ബിഗ് ബജറ്റ് അടക്കം കൂടുതൽ ചിത്രങ്ങൾ റിലീസ് മാറ്റിവെക്കുന്നു. സമയ നിയന്ത്രണത്തിൽ പ്രദർശനം നടത്തുമ്പോഴുള്ള വലിയ നഷ്‌ടമാണ് നിർമാതാക്കളെ പിന്തിരിപ്പിക്കുന്നത്.
സെക്കന്റ് ഷോ തുടങ്ങാതെ റിലീസ് ഇല്ലെന്ന് വ്യക്‌തമാക്കി ‘മരട് 357’ സിനിമയുടെ നിർമാതാവ് രംഗത്തെത്തി. ജോലി ചെയ്യുന്നവരും കുടുംബ പ്രേക്ഷകരും കൂടുതലായി എത്തുന്ന സെക്കന്റ് ഷോ തുടങ്ങാതെ ചിത്രം റിലീസ് ചെയ്യില്ലെന്ന് നിർമാതാവായ എബ്രഹാം മാത്യു പറഞ്ഞു. ഫെബ്രുവരി 19നാണ് ചിത്രത്തിന്റെ റിലീസ് നേരത്തെ നിശ്‌ചയിച്ചിരുന്നത്.
കൂടാതെ പാർവതി തെരുവോത്തും റോഷൻ മാത്യവും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ‘വർത്തമാന’വും റിലീസ് സംബന്ധിച്ച പുനരാലോചനയിൽ ആണ്.
തീയേറ്ററുകളുടെ സമയ നിയന്ത്രണത്തിൽ ഇളവ് തേടി ഫിലിം ചേംബർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെയും പ്രതികരണം ഉണ്ടായിട്ടില്ല.
അതേസമയം ‘ഓപ്പറേഷൻ ജാവ’, ‘യുവം’ എന്നീ ചിത്രങ്ങൾ നിശ്‌ചയിച്ച പ്രകാരം 12ആം തീയതി തന്നെ പുറത്തിറങ്ങുമെന്ന് നിർമാതാക്കൾ വ്യക്‌തമാക്കി.
‘വെള്ളം’, ‘ലവ്’, ‘വാങ്ക്’ എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ പുറത്തിറങ്ങിയത്. തമിഴ് ചിത്രം ‘മാസ്‌റ്ററി’ലൂടെ ജനുവരി 13നാണ് കേരളത്തിൽ തിയേറ്റർ റിലീസ് വീണ്ടും ആരംഭിച്ചത്. നിലവിൽ തീയറ്ററുകളിൽ രാവിലെ 9 മുതൽ രാത്രി 9 മണി വരെ, 50 ശതമാനം കാണികളുമായി 3 ഷോകൾ മാത്രമാണ് ഉള്ളത്.
Read Also: ഐഎസ്എൽ; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് മോഹൻ ബഗാനോട്