അമൃത്‌സർ: അറിയാതെ പറ്റിയ ഒരു അബദ്ധത്തിന്റെ പേരിൽ പ്രഹ്‌ളാദ് സിങ്ങിന് നഷ്‌ടമായാത് ജീവിതത്തിലെ വിലപ്പെട്ട 23 വർഷങ്ങൾ. മധ്യപ്രദേശിലെ സാഗർ നഗരത്തിലെ ചെറിയൊരു ഗ്രാമത്തിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. അറിയാതെ ഇന്ത്യയുടെ അതിർത്തി കടന്ന് പാകിസ്‌ഥാന്റെ പിടിയിലായ പ്രഹ്‌ളാദ് സിങ് രാജ്‌പുത് നീണ്ട 23 വർഷമാണ് ജയിൽ വാസം അനുഭവിച്ചത്.
തന്റെ 33ആം വയസിലാണ് ഭിന്നശേഷിക്കാരനായ പ്രഹ്‌ളാദിന്റെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവമുണ്ടായത്. സാഗറിലെ ഘോസിപട്ടി എന്ന ഗ്രാമത്തിലായിരുന്നു പ്രഹ്‌ളാദും കുടുംബവും താമസിച്ചിരുന്നത്. 1998ൽ പെട്ടെന്നൊരു ദിവസം ഇദ്ദേഹത്തെ കാണാതായി. ബന്ധുക്കൾ ഏറെ തിരച്ചിൽ നടത്തിയിട്ടും പോലീസിൽ പരാതി നൽകിയിട്ടും ഒരറിവും ലഭിച്ചില്ല.
2014ലാണ് പ്രഹ്‌ളാദ് പാകിസ്‌ഥാനിലെ ജയിലിലുണ്ടെന്ന് ഗൗർജമാർ പോലീസിന് വിവരം ലഭിക്കുന്നത്. അന്നുമുതൽ ഇദ്ദേഹത്തെ മോചിപ്പിക്കാൻ നിരന്തരം ശ്രമങ്ങൾ നടത്തിവരികയായിരുന്നു കുടുംബം. നിരവധി അപേക്ഷകൾ വിവിധ അധികൃതർക്ക് സമർപ്പിച്ചു. ഇങ്ങനെ ഏഴ് വർഷമായി കുടുംബം നടത്തുന്ന ശ്രമങ്ങളാണ് വിജയം നേടിയിരിക്കുന്നത്.
33ആം വയസിൽ അറസ്‌റ്റിലായ പ്രഹ്‌ളാദിന് ഇപ്പോൾ വയസ് 56. തിങ്കളാഴ്‌ച അമൃത്‌സറിലെ അഠാരി അതിർത്തിയിൽ വെച്ച് ഇന്ത്യൻ ഉദ്യോഗസ്‌ഥർക്ക് പാകിസ്‌ഥാൻ പ്രഹ്‌ളാദിനെ കൈമാറി. ഇദ്ദേഹത്തിന്റെ സഹോദരൻ വീർ സിങ് രാജ്‌പുത് മധ്യപ്രദേശ് പോലീസിനൊപ്പം അതിർത്തിയിൽ എത്തിയിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി നഷ്‌ടപ്പെട്ട സഹോദരനെ കണ്ടതും വികാരമടക്കാനാകാതെ വീർ സിങ് കുഴങ്ങി. ഒടുവിൽ കണ്ണീരോടെ പരസ്‌പരം ആലിംഗനം ചെയ്യുകയും സന്തോഷം പങ്കുവെക്കുകയും ചെയ്‌തു.
സഹോദരനെ ജൻമനാട്ടിലെത്തിക്കാൻ കഠിനപരിശ്രമങ്ങളാണ് വീർ സിങ് നടത്തിവന്നത്. വിദേശകാര്യ മന്ത്രാലയത്തിനും മറ്റ് വകുപ്പുകൾക്കും നിരവധി തവണ അപേക്ഷകൾ നൽകി. സാഗർ പോലീസും പ്രഹ്‌ളാദിന്റെ കാര്യം ന്യൂഡെൽഹിയിലെ അധികാരികൾക്ക് മുന്നിൽ ഉന്നയിച്ചിരുന്നു. കണ്ടെത്തി ഏഴ് വർഷത്തിന് ശേഷമാണ് പ്രഹ്‌ളാദ് ജൻമനാട്ടിലേക്ക് തിരിച്ചെത്തുന്നത്.
Also Read: സേലത്ത് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ ഭാര്യ മരിച്ചു