കൊച്ചി: കോവിഡ് ഭീതിയിൽ സ്‌കൂളുകൾ അടച്ചിട്ടതോടെ പഠനം പാതിവഴിയിലായ വിദ്യാർഥികൾക്ക് വേണ്ടി ഹൈക്കോടതിയുടെ ഇടപെടൽ. സ്‌മാർട് ഫോണും കംപ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ വിദ്യാർഥികൾക്ക് ഓൺലൈൻ ക്‌ളാസുകൾ നഷ്‌ടപ്പെടരുതെന്ന് കോടതി നിർദ്ദേശിച്ചു. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഏഴ് കുട്ടികളും അവരുടെ മാതാപിതാക്കളും ഫോണും കംപ്യൂട്ടറും ഇല്ലാത്തതിനാൽ ഓൺലൈൻ ക്‌ളാസ് തടസപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹരജി നൽകിയിരുന്നു. ഈ ഹരജികൾ പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ പരാമർശം. പരാതിയിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറിയോടും പൊതുവിദ്യാഭ്യാസ സെക്രട്ടറിയോടും കോടതി നിർദ്ദേശിച്ചു.
പഠനസൗകര്യം ഇല്ലാത്ത വിദ്യാർഥികളുടെ വിവരങ്ങൾ രജിസ്‌റ്റർ ചെയ്യാൻ പ്രത്യേക വെബ്‌സൈറ്റ് തുടങ്ങുന്ന കാര്യം പരിഗണിക്കണം. സംസ്‌ഥാന ഐടി മിഷനുമായി ചേർന്ന് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാവുന്നതാണ്. ഇതിലൂടെ കുട്ടികൾക്കും സ്‌കൂളുകൾക്കും പഠനസൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ റിപ്പോർട് ചെയ്യാൻ സാധിക്കും. വ്യക്‌തികളും സ്‌ഥാപനങ്ങളും വിദേശമലയാളികളും അടക്കമുള്ളവരുടെ സഹായം ഉറപ്പാക്കാൻ ഇത്തരമൊരു സുതാര്യ സംവിധാനത്തിലൂടെ കഴിയുമെന്നും കോടതി കൂട്ടിച്ചേർത്തു.
ഹരജികൾ ഈ ആഴ്‌ച കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. അതിന് മുന്നോടിയായി ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും നിലപാട് അറിയിക്കണമെന്നാണ് നിർദ്ദേശം.
Also Read: മുക്കുപണ്ടങ്ങൾ നൽകി തട്ടിപ്പ്; മൂന്ന് പേർ തൃശൂരിൽ പിടിയിൽ