മലപ്പുറം: സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം നൂറ് ശതമാനവും മുസ്‌ലിങ്ങൾക്ക് അർഹതപ്പെട്ട ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുള്ള അനുപാതം പുനക്രമീകരിക്കാനുള്ള സർക്കാർ തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് എസ്‌വൈഎസ്‍.
കേന്ദ്രസർക്കാർ സച്ചാർ കമ്മിറ്റിയെയും കേരള സർക്കാർ പാലോളി കമ്മിറ്റിയെയും നിയോഗിച്ചത് മുസ്‌ലിം സമുദായത്തിന്റെ മാത്രം പിന്നോക്കാവസ്‌ഥ സംബന്ധിച്ച് പഠിക്കാനാണ്. അല്ലാതെ ന്യൂനപക്ഷ പിന്നോക്കാവസ്‌ഥ പഠിക്കാനല്ല. ഈ ആനുകൂല്യങ്ങൾ നൂറു ശതമാനവും മുസ്‌ലിം സമുദായത്തിന് നൽകണമെന്ന് ഇരു സർക്കാറുകളും ഉത്തരവിറക്കിയതുമാണ്.
എന്നാൽ ഉത്തരവുകളെയും റിപ്പോർട്ടുകളെയും പൂർണമായി അവഗണിച്ചുകൊണ്ടാണ് സർക്കാരിന്റെ പുതിയ തീരുമാനം. ഇത് ഭരണഘടനാവിരുദ്ധമാണ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി സംസ്‌ഥാനത്തെ വിവിധ ന്യൂനപക്ഷക്ഷേമ പദ്ധതികൾക്ക് ബാധകമാക്കാതെ സ്‌കോളർഷിപ്പിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയത് പുനപരിശോധിക്കണം.
ജനസംഖ്യക്ക് ആനുപാതികമായി ബജറ്റിൽ വിഹിതം വെക്കാൻ സർക്കാർ തയ്യാറാവണം. മുന്നോക്ക ക്രിസ്‌ത്യൻ വിഭാഗത്തിന് നീക്കിവെച്ച വിഹിതം കൂടി ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഹിതമാക്കണം. ഹൈക്കോടതിവിധി മറികടക്കാനും അപ്പീൽ പോകാനും നിയമവശങ്ങൾ പരിശോധിക്കുകയോ മറ്റുവഴികൾ കണ്ടെത്തുകയോ ചെയ്‌തില്ല.

മാത്രവുമല്ല, ആരുടെയും അവകാശങ്ങൾ തട്ടിയെടുക്കില്ലെന്ന് സർവകക്ഷിയോഗത്തിൽ ഉറപ്പു നൽകിയ സർക്കാർ തീരുമാനമെടുക്കുന്നതിന് മുൻപ് രാഷ്‌ട്രീയ പ്രതിനിധികളുമായോ മതവിഭാഗങ്ങളുടെ മേലധ്യക്ഷൻമാരുമായോ കൂടിയാലോചിച്ചതുമില്ല എന്നത് കടുത്ത വിഭാഗീയതയും വഞ്ചനയുമാണ്.
മുസ്‌ലിം സമുദായത്തിന് അർഹതപ്പെട്ട അവകാശങ്ങൾ വെട്ടിക്കുറച്ചാണ് വിദഗ്‌ധ സമിതി സമർപ്പിച്ച ശുപാർശ സർക്കാർ അംഗീകരിച്ചിരിക്കുന്നത്. ദേശീയ ശരാശരിയെക്കാൾ പിന്നാക്കക്കാരായ മുസ്‌ലിംകൾക്ക് അനവദിച്ച സഹായം മുന്നാക്കക്കാരടക്കമുള്ള മറ്റു വിഭാഗത്തിന് നൽകുന്ന, ഭരണഘടനക്ക്
വിരുദ്ധമായ ഈ ചെയ്‌തിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ശക്‌തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും എസ്‌വൈഎസ്‍ നേതാക്കൾ മുന്നറിയിപ്പ് നൽകി.

ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായ യോഗത്തിൽ സീനിയർ വൈസ് പ്രസിഡണ്ട് അബ്‌ദുസ്സമദ് പൂക്കോട്ടൂർ, ജനറൽ സെക്രട്ടറി സലീം എടക്കര, ട്രഷറർ അബ്‌ദുൽ ഖാദിർ ഫൈസി കുന്നുംപുറം എന്നിവരും സംബന്ധിച്ചു.
Most Read: ബിജെപിയെ ഭയക്കുന്നവരെ കോൺഗ്രസിന് വേണ്ട; നേതാക്കൾക്ക് രാഹുലിന്റെ മുന്നറിയിപ്പ്