ന്യൂഡെൽഹി: അന്ധേരിയ മോഡിലുള്ള ലിറ്റിൽ ഫ്ളവർ കാത്തോലിക്ക ദേവാലയം പൊളിച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ഫരീദാബാദ് രൂപതാധ്യക്ഷൻ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. കെജ്‌രിവാളുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷമാണ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ പ്രതികരണം.
എല്ലാ സഹകരണവും മുഖ്യമന്ത്രി ഉറപ്പ് നൽകി. നിയമപരമായി തന്നെ പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി സഹായിക്കും. വിശ്വാസികൾക്ക് ആരാധന നടത്താൻ അനുകൂല സാഹചര്യം ഒരുക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.
നേരത്തെ പള്ളിപൊളിച്ചത് കേന്ദ്ര സർക്കാരിനു കീഴിലുള്ള ഡിഡിഎ ആണെന്ന് അരവിന്ദ് കേജ്‌രിവാൾ വ്യക്‌തമാക്കിയിരുന്നു. എന്നാൽ ഡെൽഹി സർക്കാരിന് കീഴിലുള്ള ബ്ളോക്ക് ഡെവലപ്മെന്റ് അതോറിറ്റിയാണ് പള്ളിക്ക് നോട്ടീസ് നൽകിയതെന്നും ഇത് മുഖ്യമന്ത്രിക്ക് ഇന്ന് ബോധ്യപ്പെട്ടതായും ആർച്ച് ബിഷപ്പ് പറഞ്ഞു. അനധികൃത നിർമാണമെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്ളോക്ക് ഡെവലപ്മെന്റ് അതോറിറ്റി ചൊവ്വാഴ്‌ച പള്ളി പൊളിച്ച് നീക്കിയത്. ഫരീദാബാദ് രൂപതയുടെ കീഴിലുള്ളതാണ് പള്ളി.
Most Read: ബിജെപിയെ ഭയക്കുന്നവരെ കോൺഗ്രസിന് വേണ്ട; നേതാക്കൾക്ക് രാഹുലിന്റെ മുന്നറിയിപ്പ്