ന്യൂഡെൽഹി: അന്ധേരിയ മോഡിലുള്ള ലിറ്റിൽ ഫ്ളവർ കാത്തോലിക്ക ദേവാലയം പൊളിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തയച്ചു. വിശ്വാസികളുടെ ആശങ്ക ഉടൻ പരിഹരിക്കണമെന്നും ദേവാലയം പൊളിച്ച നടപടി ഞെട്ടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു.
സീറോമലബാർ സഭ പ്രതിനിധികൾ ഇന്നലെ കേരള ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. വിഷയം ഡെൽഹി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് ഉറപ്പ് നൽകിയതായി പ്രതിനിധികൾ പറഞ്ഞിരുന്നു. അതേസമയം, ആരാധനാലയം തകർത്ത നടപടിയിൽ സർക്കാരിന് പങ്കില്ലെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്‌തമാക്കി.
ഛത്തർപുർ ഗ്രാമസഭയുടെ കൈവശമുള്ള സ്‌ഥലത്ത് അനധികൃതമായി പള്ളി നിർമിച്ചുവെന്നാണ് ആരോപണം. ബ്ളോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നിർദേശ പ്രകാരമാണ് പള്ളി പൊളിച്ചത്. നിർമാണത്തെ ചൊല്ലിയുള്ള തർക്കം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ അധികൃതർ ദേവാലയം ഇടിച്ചു നിരത്തിയത്.
Read also: കടതുറക്കൽ സമരം പിൻവലിച്ചു; മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് വ്യാപാരികൾ