വയനാട്: എംപി ഓഫിസ് ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഇന്ന് പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തും. എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ആക്രമണം സാധ്യത മുൻകൂട്ടി റിപ്പോർട് ചെയ്യുന്നതിൽ സ്‌പെഷ്യൽ ബ്രാഞ്ചിനും ഇന്റലിജൻസിനും വീഴ്‌ച ഉണ്ടായോ എന്നത് കൂടി അന്വേഷണ പരിശോധനയിൽ കൊണ്ടുവരാനാണ് പോലീസിന്റെ തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്‌ഥരോട് അന്വേഷണ സംഘം വിവരങ്ങൾ തേടും. എംപി ഓഫിസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ വേഗത്തിൽ റിപ്പോർട് സമർപ്പിക്കാനാണ് എഡിജിപിയുടെ നീക്കം. ആക്രമണ സംഭവങ്ങളുടെ ദൃശ്യങ്ങൾ പരിശോധിക്കും. സാക്ഷിമൊഴികൾ വിലയിരുത്തും. സസ്‌പെൻഷനിലായ കൽപ്പറ്റ ഡിവൈഎസ്‌പിയെ അടക്കം സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്‌ഥരോട് കാര്യങ്ങൾ ആരായും.
തുടർന്ന് അന്തിമ റിപ്പോർട് സമർപ്പിക്കും. അതേസമയം, പയ്യന്നൂരിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ രാഷ്‌ട്രീയ ആരോപണങ്ങൾ ഉയർന്ന സ്‌ഥിതിക്ക് വിശദമായ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനിടെ, പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സംസ്‌ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ഇന്ന് ചേരും. ഇന്ന് ജില്ലയിൽ എത്തുന്ന നേതാക്കൾ സമരം അക്രമാസക്‌തം ആയതിനെ കുറിച്ച് വിശദമായി പഠിക്കും.
സംസ്‌ഥാന പ്രസിഡണ്ട് അനുശ്രീക്ക് പുറമെ മൂന്ന് ജോയിന്റ് സെക്രട്ടറിമാരും സംഘത്തിലുണ്ടാകും. ജില്ലാ ഭാരവാഹികൾ ഉൾപ്പടെ കേസിൽ റിമാൻഡിലായ സാഹചര്യത്തിൽ സംഭവത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളിൽ പുറത്തുവന്നവരിൽ നിന്ന് വിവരങ്ങൾ തേടും. പ്രധാന ഭാരവാഹികളിൽ നിന്നടക്കം വിവരം ശേഖരിച്ച ശേഷമാകും എസ്എഫ്ഐ തുടർനടപടികൾ സ്വീകരിക്കുക.
Most Read: സ്വപ്‌നയുടെ വെളിപ്പെടുത്തലുകൾ ഇന്ന് നിയമസഭയിൽ; രണ്ടാംദിനവും സഭ പ്രക്ഷുബ്‌ധമായേക്കും