തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. വിവിധ വിഷയങ്ങൾ ഉന്നയിച്ച് സഭയിൽ ഇന്നും ഭരണ-പ്രതിപക്ഷത്തിന്റെ ശക്‌തമായ വിമർശനങ്ങൾ ഉയർന്നേക്കും. സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്ക് എതിരെ നടത്തിയ വെളിപ്പെടുത്തലുകൾ പ്രതിപക്ഷം ഇന്ന് സഭയിൽ ഉയർത്തുമെന്നാണ് സൂചന.
സണ്ണി ജോസഫ് അടിയന്തിര പ്രമേയ നോട്ടീസ് നൽകും. സ്വപ്‌ന കോടതി മുമ്പാകെ നൽകിയ മൊഴിയിലെ ഗുരുതര ആരോപണങ്ങൾ മുതൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിലെ വിശ്വാസ്യത എന്നുവരെയുള്ള വാദങ്ങളിലൂന്നിയാവും വിഷയം സഭാ തലത്തിൽ എത്തുക. ഇതോടെ സഭ ഇന്നും പ്രക്ഷുബ്‌ധമാകുമെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് എതിരെയുള്ള കരിങ്കൊടി സമരത്തെ അടിച്ചമർത്തിയ രീതിയും രൂക്ഷമായി വിമർശിക്കപ്പെടും.
രാഹുൽഗാന്ധിയുടെ ഓഫിസ് എസ്എഫ്ഐ ആക്രമിച്ചതും സഭയിൽ പ്രതിപക്ഷം ഉന്നയിക്കും. എന്നാൽ, ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർഥനയാണ് സഭയിൽ വരിക. പ്രതിപക്ഷത്തെ വിട്ടുവീഴ്‌ചയില്ലാത്ത കടന്നാക്രമിക്കാനാണ് ഭരണപക്ഷ തീരുമാനം. എന്നാൽ, സഭാ ചട്ടങ്ങളുടെ പേരിൽ സഭാതലത്തിലെ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ പുറത്തു നൽകുകയില്ല.
Most Read: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്