മുംബൈ: ചലച്ചിത്ര താരം അമിതാഭ് ബച്ചന്റെ മുംബൈയിലെ ‘പ്രതീക്ഷ’ വസതിയുടെ ഒരു ഭാഗം പൊളിച്ചുമാറ്റാന്‍ നോട്ടീസയച്ച് മുംബൈ കോര്‍പറേഷന്‍. റോഡിന്റെ വീതികൂട്ടുന്നതിന്റെ ഭാഗമായാണ് ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ (ബിഎംസി) നോട്ടീസയച്ചിരിക്കുന്നത്.
2017ല്‍ റോഡ് വീതികൂട്ടുന്നതിനായി ബിഎംസി ബച്ചനും മറ്റ് ഏഴ് സ്‌ഥല ഉടമകള്‍ക്കും നോട്ടീസ് അയച്ചിരുന്നു. മറ്റുള്ളവർ ഉത്തരവ് പാലിച്ചപ്പോൾ ബച്ചന്റെ വസതിയുടെ ഭാഗം പൊളിച്ചു മാറ്റിയിരുന്നില്ല. എന്നാല്‍ അന്ന് ബച്ചനെതിരെ നടപടിയും കൈക്കൊണ്ടിരുന്നില്ല. ബച്ചന്റെ വസതിയോട് ചേര്‍ന്നുള്ള പ്ളോട്ടിന്റെ മതില്‍ എടുത്ത് അന്ന് ഡ്രൈനേജ് നിര്‍മിക്കുകയാണ് ചെയ്‌തത്. സന്ത് ധ്യാനേശ്വര്‍ റോഡരികിലാണ് താരത്തിന്റെ വസതി സ്‌ഥിതി ചെയ്യുന്നത്.
ഇപ്പോൾ കോണ്‍ഗ്രസ് കൗണ്‍സിലര്‍ തുലിപ് ബ്രിയാന്‍ മിറാന്‍ഡയാണ് ബച്ചനെതിരെ ഈ വിഷയം വീണ്ടും ഉന്നയിച്ചത്. 2017ല്‍ ഏഴുപേര്‍ക്കാണ് അനധികൃത നിര്‍മാണം പൊളിക്കാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയതെന്നും ചുറ്റുമുള്ള മറ്റെല്ലാ വീടുകളും പൊളിച്ചിട്ടും ബച്ചനെതിരെ മാത്രം നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും മിറാന്‍ഡ ചോദിച്ചു.
‘ഇവിടെ റോഡ് വീതികൂട്ടേണ്ടത് ആവശ്യമാണ്. രണ്ട് സ്‌കൂളുകള്‍, ഒരു ആശുപത്രി, ഒരു ക്ഷേത്രം എന്നിവ ഉള്‍പ്പടെയുള്ള വഴിയാണിത്. അന്ന് അമിതാഭ് ബച്ചന്റെ ബംഗ്ളാവ് കാരണമാണ് റോഡ് നിര്‍മാണം പെട്ടെന്ന് നിര്‍ത്തിയത്’, കൗൺസിലർ വ്യക്‌തമാക്കി.
കൂടാതെ ഉത്തരവ് പാലിച്ചില്ലെങ്കില്‍ ലോകായുക്‌തയിലേക്ക് പോകുമെന്ന് താൻ പറഞ്ഞപ്പോഴാണ് ഈ ജോലി പുനരാരംഭിച്ചതെന്നും ഇപ്പോൾ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭാരത് രത്‌ന നല്‍കണം; ആവശ്യവുമായി അരവിന്ദ് കെജ്‌രിവാള്‍