കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്‌ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. പ്രതിക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രൊഡക്ഷൻ വാറണ്ട് പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കൊട്ടാരക്കര കോടതി പ്രതിയെ നേരിട്ട് ഹാജരാക്കാൻ നിർദ്ദേശം നൽകിയത്.
സന്ദീപിനെ അഞ്ചു ദിവസത്തെ കസ്‌റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കോടതിയുടെ നിർദ്ദേശപ്രകാരം പ്രതിയുടെ രക്‌ത സാമ്പിൾ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ജയിലിലെത്തി സന്ദീപിനെ പരിശോധിച്ചിരുന്നു.
പ്രതിയെ ആശുപത്രിയിൽ കൊണ്ടുപോയി ചികിൽസിക്കേണ്ട മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്നാണ് ഡോക്‌ടറുടെ റിപ്പോർട്. അതിനിടെ, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോക്‌ടർ വന്ദനക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്റെ ഉപവാസം തുടങ്ങി. സെക്രട്ടറിയേറ്റിന് മുന്നിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഉപവാസ സമരം. സംസ്‌ഥാന പ്രസിഡണ്ട് ജെബി മേത്തറിന്റെ നേതൃത്വത്തിലാണ് സമരം.
Most Read: ഡികെ ശിവകുമാർ ഡെൽഹിയിലേക്ക്; ഇന്ന് നിർണായക ചർച്ച