ആലപ്പുഴ: വയലാറിൽ ആര്‍എസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട പശ്‌ചാത്തലത്തിൽ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മരണാനന്തര ചടങ്ങുകള്‍ക്കല്ലാതെ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്‌ടർ ഉത്തരവിട്ടു.
വ്യാഴാഴ്‌ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് നടപടി. 1973ലെ ക്രിമിനല്‍ നടപടി നിയമത്തിലെ 144ആം വകുപ്പ് പ്രകാരമാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസിന് കളക്‌ടർ നിര്‍ദ്ദേശം നല്‍കി.
ഇന്നലെ ഉച്ചക്ക് നടന്ന എസ്‌ഡിപിഐയുടെ വാഹന പ്രചാരണജാഥയിലെ പ്രസംഗത്തെ ചൊല്ലിയുള്ള സംഘര്‍ഷത്തിലാണ് ആർഎസ്എസ് പ്രവർത്തകനായ നന്ദുകൃഷ്‌ണൻ കൊല്ലപ്പെട്ടത്. വയലാറിലെ ആർഎസ്എസ് മുഖ്യശിക്ഷകാണ് നന്ദുകൃഷ്‌ണൻ. സംഘര്‍ഷത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
സംഭവത്തില്‍ ആറ് എസ്‌ഡിപിഐ പ്രവര്‍ത്തകരെ കസ്‌റ്റഡിയിലെടുത്തിരുന്നു. റിയാസ്, നിഷാദ്, അനസ്, അബ്‌ദുൾ ഖാദര്‍, അന്‍സില്‍, സുനീര്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ ഇരുപത്തിയഞ്ചോളം പേര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Also Read: കളക്ഷൻ കുറവ്; നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ സിനിമകളും മാറ്റിവെച്ചു