മലപ്പുറം: തിളക്കമാർന്ന വിജയത്തിനിടയിലും അധികാരത്തിലിരുന്ന 8 പഞ്ചായത്തുകൾ നഷ്‌ടമായതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ലീഗ്. സീറ്റുകൾ നഷ്‌ടമായതിന്റെ കാരണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുസ്‌ലിം ലീഗ് മലപ്പുറം ജില്ല നേതൃത്വം സമിതിയെ നിയോഗിച്ചു. ജില്ലാ ഭാരവാഹികൾ അടങ്ങുന്ന സമിതി ഒരാഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. പരാജയത്തിന് കാരണക്കാരായവർ ഉണ്ടെങ്കിൽ അവർക്ക് എതിരെ നടപടി സ്വീകരിക്കാനും കഴിഞ്ഞ ദിവസം നടന്ന എംഎൽഎമാരുടെയും ജില്ലാ ഭാരവാഹികളുടെയും യോഗത്തിൽ തീരുമാനിച്ചു.
താഴേക്കാട്, എടവണ്ണ, മമ്പാട്, പുളിക്കൽ, ആലങ്കോട്, വെളിയങ്കോട്, പെരുമ്പടപ്പ്, വെട്ടം പഞ്ചായത്തുകളാണ് ലീഗിന് നഷ്‌ടമായത്. യുഡിഎഫ് കുത്തകയായിരുന്ന നിലമ്പൂർ നഗരസഭ കൈവിട്ടുപോയതിന്റെ കാരണങ്ങളും പരിശോധിക്കും. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് കളികളാണ് ഇവിടെ പരാജയത്തിന് കാരണമെന്നാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ ഭരണസമിതിയിൽ 9 സീറ്റുണ്ടായിരുന്ന ലീഗിന് ഇത്തവണ ഒന്നുപോലും ലഭിച്ചില്ല. ലീഗ് സ്‌ഥാനാർഥികളെ തിരഞ്ഞുപിടിച്ച് തോൽപ്പിച്ചതാണെന്ന വികാരം പാർട്ടിയിലുണ്ട്. വിവിധ പഞ്ചായത്തുകളിൽ ലീഗിന് നഷ്‌ടമായ വാർഡുകളെക്കുറിച്ച് മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാനും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
Read also: സമൂഹ മാദ്ധ്യമങ്ങള്‍ വഴി സ്‍ത്രീകളെ ശല്യം ചെയ്‌തു; താനൂര്‍ സ്വദേശി അറസ്‌റ്റില്‍