ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ 2013ൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിച്ച് യുപി സർക്കാർ. രജിസ്‌റ്റർ ചെയ്‌ത 77 കേസുകൾ സർക്കാർ പിൻവലിച്ചതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിൽ കാരണങ്ങളൊന്നും വ്യക്‌തമാക്കിയിട്ടില്ല.
കലാപത്തിൽ ആകെ 510 കേസുകളാണ് എടുത്തതെന്നും 6,869 പേരെ പ്രതി ചേർത്തിട്ടുണ്ടെന്നും, സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ച മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയക്ക് വേണ്ടി അദ്ദേഹത്തിന്‍റെ അഭിഭാഷക സ്‌നേഹ കലിത കോടതിയെ അറിയിച്ചു. 510 കേസുകളിൽ 175 എണ്ണത്തിൽ കുറ്റപത്രവും 165 എണ്ണത്തിൽ അന്തിമ റിപ്പോർട്ടും സമർപ്പിച്ചു. 170 കേസുകൾ റദ്ദാക്കുകയും ചെയ്തു.
തുടര്‍ന്നാണ്, സിആർപിസിയിലെ 321ആം വകുപ്പ് പ്രകാരം 77 കേസുകള്‍ പിൻവലിച്ചതായി സർക്കാർ അറിയിച്ചത്. ഈ കേസുകൾ ഹൈക്കോടതി പുനരവലോകനം ചെയ്യേണ്ടതുണ്ടെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.
2013 ഓഗസ്‌റ്റിൽ മുസാഫർ നഗറിൽ ഹിന്ദു- മുസ്‌ലിം സമുദായങ്ങൾ തമ്മിലുണ്ടായ വംശീയ സംഘർഷമാണ് ‘മുസാഫർ നഗർ’ കലാപം. 42 മുസ്‌ലിമുകളും 20 ഹിന്ദുക്കളും ഈ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും പതിനായിരക്കണക്കിന് ആളുകൾക്ക് പലായനം ചെയ്യേണ്ടിയും വന്നു. ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ നടന്ന ഏറ്റവും രൂക്ഷമായ ലഹളയായിരുന്നു ഇത്.
കലാപത്തെ തുടർന്ന് സംസ്‌ഥാനത്ത് ആദ്യമായി സൈന്യത്തെ വിന്യസിക്കേണ്ടി വന്നു. കലാപം നിയന്ത്രിക്കുന്നതിൽ വീഴ്‌ച വരുത്തിയ അന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. സെപ്‌റ്റംബർ 17 വരെ കലാപം നീണ്ടുനിന്ന കലാപത്തിൽ ഒരു മാദ്ധ്യമ പ്രവർത്തകയും കൊല്ലപ്പെട്ടിരുന്നു.
Also Read: കൂലി ചോദിച്ചു; ബിഹാറില്‍ ദളിത് യുവാവിനെ അടിച്ചുകൊന്ന് തോട്ടിലെറിഞ്ഞു