ലക്‌നൗ: ഉത്തർപ്രദേശിലെ കലാപത്തിന് ഇരയായ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ ഔർ ഇന്ത്യ ഫൗണ്ടേഷൻ. കാന്ധ്‌ലയിൽ സ്‌കൂൾ നിർമാണം പുരോഗമിക്കുകയാണ്. ആധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങിയാണ് സ്‌കൂളിന്റെ നിർമാണം. അവസാനഘട്ട നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
2013ൽ ഉത്തർപ്രദേശിലെ മുസാഫർനഗറിലുണ്ടായ കലാപത്തിൽ സർവവും നഷ്‌ടപെട്ടവർക്ക് കൈത്താങ്ങായാണ് കേരളത്തിൽ നിന്നുള്ള ഔർ ഇന്ത്യ ഫൗണ്ടേഷൻ പ്രവർത്തകർ എത്തിയത്. ഭക്ഷണവും കമ്പിളി പുതപ്പുമൊക്കെയാണ് ആദ്യം എത്തിച്ചത്. സഹായങ്ങൾ സ്വീകരിച്ചവരുടെ പ്രധാന അഭ്യർഥനകളിൽ ഒന്നായിരുന്നു അവരുടെ മക്കളുടെ വിദ്യാഭ്യാസം.
നിസഹായരായ ആ മനുഷ്യരുടെ ആവശ്യം ഔർ ഇന്ത്യ ഫൗണ്ടേഷൻ ഏറ്റെടുത്തു. ആ പ്രതീക്ഷയാണ് പച്ചപ്പുകൾ നിറഞ്ഞ പുൽമൈതാനത്തിന് നടുവില്‍ നിര്‍മിച്ച ഔർ ഇന്ത്യാ ഇന്റർനാഷണൽ സ്‌കൂൾ. പ്രദേശത്ത് തൊഴിൽരഹിതരായ യുവാക്കൾക്ക് സാങ്കേതിക വിദ്യകൾ പഠിപ്പിക്കുന്നതിന് മൊബൈൽ പരിശീലന കേന്ദ്രമായ ബിറ്റ്‌കോ ആൻഡ് ബിഡ്‌കോയുമായി സഹകരിച്ച് സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ കൂടി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Also Read: ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ക്ക് 317 കോടിയുടെ പാക്കേജ്; പ്രഖ്യാപനവുമായി സ്‌റ്റാലിന്‍