കാസർഗോഡ്: ചെങ്കളയിൽ പനി ബാധിച്ച് മരിച്ച അഞ്ചു വയസുകാരിക്ക് നിപ ഇല്ലെന്ന് സ്‌ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപ ലാബിൽ പരിശോധിച്ചതിന് ശേഷമാണ് നിപ ഇല്ലെന്ന് സ്‌ഥിരീകരിച്ചിരിക്കുന്നത്. ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ട എടപ്പാറയിൽ നിന്നുള്ള അഞ്ചുവയസുകാരിയെ ഇന്നലെ നിപ ലക്ഷണങ്ങളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. അതേസമയം, തലച്ചോറിൽ ബാധിച്ച പനിയാണ് മരണ കാരണം എന്നാണ് മെഡിക്കൽ അധികൃതർ നൽകുന്ന വിവരം. പനി ബാധിച്ച കുട്ടി പെട്ടെന്ന് മരിച്ചതിനാലാണ് നിപ പരിശോധനയ്‌ക്കായി സ്രവം അയച്ചത്. കുട്ടി നിപ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. കുട്ടിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.
അതേസമയം, നിപ സംശയവുമായി ബന്ധപ്പെട്ട് ബദിയടുക്ക, കുംബഡാജെ, ചെങ്കള പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന സ്‌ഥലങ്ങൾ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിരുന്നു. ഈ പഞ്ചായത്തുകളിൽ നടക്കുന്ന കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് അടക്കം എല്ലാ പരിപാടികളും മാറ്റിവെച്ചിരുന്നു. കൂടാതെ, മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങളെയും പരിസരത്തെ 60 വീടുകളിലും ആരോഗ്യ പ്രവർത്തകർ സർവേ നടത്തിയിരുന്നു.
Read Also: സംസ്‌ഥാനത്ത് ഇനി ടിപിആർ ഇല്ല, പകരം ഡബ്‌ള്യൂഐപിആർ