തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇനി മുതൽ കോവിഡ് സ്‌ഥിരീകരണ നിരക്ക് അഥവാ ടിപിആർ പ്രസിദ്ധീകരിക്കുന്നത് സർക്കാർ നിർത്തി. പകരം പ്രതിവാര ജനസംഖ്യാ രോഗസ്‌ഥിരീകരണ നിരക്ക് അനുസരിച്ചുള്ള കണക്കുകളാകും ഉണ്ടാകുക.
സംസ്‌ഥാനത്ത് 80.17 ശതമാനം പേർക്കും ഒന്നാം ഡോസ് വാക്‌സിൻ നൽകിയതിന്റെ അടിസ്‌ഥാനത്തിലാണ് നടപടിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഒരു ദിവസം പരിശോധിക്കുന്നവരിൽ എത്രപേർക്ക് രോഗബാധയെന്ന് സ്‌ഥിരീകരിക്കുന്നതാണ് ടിപിആർ. കോവിഡ് വ്യാപനം തീവ്രമാണോ ലോക്ക്‌ഡൗൺ നടപ്പാക്കണോ എന്നിങ്ങനെയുള്ള പ്രധാന തീരുമാനങ്ങൾ ടിപിആർ അടിസ്‌ഥാനമാക്കിയാണ് സർക്കാർ എടുത്തിരുന്നത്.
എന്നാൽ, ബുധനാഴ്‌ചത്തെ കോവിഡ് കണക്കിൽ ഡബ്‌ള്യൂഐപിആർ മാത്രമാണുണ്ടായിരുന്നത്. ടിപിആർ അടിസ്‌ഥാനമാക്കിയുള്ള അടച്ചിടൽ ഫലപ്രദമല്ലെന്നുള്ള വാദങ്ങൾക്കിടെയാണ് സർക്കാർ നടപടി. ഒരു വാർഡിലെ ആകെ ജനസംഖ്യയിൽ എത്രപേർ രോഗികളാകുന്നു എന്ന് കണക്കാക്കുന്ന ഡബ്‌ള്യൂഐപിആർ അനുസരിച്ചാകും ഇനി രോഗവ്യാപന തോതും മറ്റ് നിയന്ത്രണങ്ങളും നിശ്‌ചയിക്കുക.
സെപ്‌റ്റംബർ 15 വരെ ജനസംഖ്യയുടെ 80.17 ശതമാനം പേരും ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. 32.17 ശതമാനം പേർക്കാണ് രണ്ടാം ഡോസ് വാക്‌സിൻ നൽകിയിട്ടുള്ളത്. ഇതാണ് പുതിയ തീരുമാനമെടുക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു.
അതേസമയം, കൂടുതൽ ഇളവുകൾ നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. ശനിയാഴ്‌ച ചേരുന്ന അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമാകും.
Also Read: ‘അടിയുറച്ച പോരാളി’; കനയ്യ കുമാർ കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്തകള്‍ തള്ളി കാനം