തിരുവനന്തപുരം: സിപിഐ നേതാവും ജെഎന്‍യു സര്‍വകലാശാല മുന്‍ യൂണിയന്‍ പ്രസിഡണ്ടുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ തള്ളി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഫേസ്ബുക്ക് പോസ്‌റ്റിലാണ് മാദ്ധ്യമ വാര്‍ത്തകളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്.
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപിയുമായി കനയ്യ കുമാർ കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിലേക്ക് പോകുന്നുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. എന്നാൽ രാഹുല്‍ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്‌ച നടത്തുന്നത് ആദ്യമല്ലെന്നും മുന്‍പും ഇത്തരം രാഷ്‌ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി. ഏതെങ്കിലും നേതാക്കളുമായി രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ അസ്വാഭാവികമായി എന്താണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
ഇത്തരം അപവാദ പ്രചരണങ്ങള്‍ കൊണ്ട് പാര്‍ട്ടിയെ തളര്‍ത്താന്‍ കഴിയില്ലെന്ന് പറഞ്ഞ കാനം ഗൂഢലക്ഷ്യങ്ങള്‍ വച്ചാണ് മാദ്ധ്യമങ്ങള്‍ ഇതുപോലുള്ള വാര്‍ത്തകള്‍ നല്‍കുന്നതെന്നും പറഞ്ഞു. ഒക്‌ടോബറില്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ കനയ്യ പങ്കെടുക്കുമെന്നും കാനം രാജേന്ദ്രന്‍ തന്റെ പോസ്‌റ്റിൽ വ്യക്‌തമാക്കി.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കനയ്യകുമാർ കോൺഗ്രസിൽ ചേരുന്നു എന്ന് വ്യാജ പ്രചരണം സംഘടിതമായ രീതിയിൽ ചില മാദ്ധ്യമങ്ങൾ അഴിച്ചു വിടുന്നുണ്ട്. ഇതിനുമുമ്പും കനയ്യകുമാർ സിപിഐ വിടുമെന്നും മറ്റു പാർട്ടികളിൽ ചേരും എന്ന അഭ്യൂഹം മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുകയുണ്ടായി. രാഹുൽ ഗാന്ധിയുമായി അടുത്ത ദിവസം ചർച്ച നടത്തിയെന്ന കാരണമാണ് ഈ തെറ്റായ വാർത്തയ്‌ക്ക് അടിസ്‌ഥാനമായി ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്. ഏതെങ്കിലും നേതാക്കളുമായി രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ അസ്വാഭാവികമായി എന്താണ് ഉള്ളത്. ഇത് ആദ്യമായിട്ടല്ല രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ രാഷ്‌ട്രീയം ചർച്ച ചെയ്യുന്നത്.
ഇത്തരം വിവാദ പ്രചാരണങ്ങൾ കൊണ്ട് സിപിഐയൊ കനയ്യ കുമാറിനെയൊ തളർത്താൻ കഴിയില്ല . കഴിഞ്ഞ ദിവസങ്ങളിൽ ഡെൽഹിയിൽ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്നതിന്റെയും ദേശീയ ആസ്‌ഥാനമായ അജോയ് ഭവനിൽ കനയ്യകുമാർ എത്തിച്ചേരുന്നതിന്റെയും ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർ കണ്ടില്ലെന്ന് നടിക്കുകയാണ്.
ജനങ്ങളെ ആവേശഭരിതരാക്കി കൊണ്ട് രാജ്യം നേരിടുന്ന ഫാസിസ്‌റ്റ് ഭീഷണികൾക്കെതിരെ നിരന്തരം പോരാടുന്ന കനയ്യകുമാർ സംഘപരിവാർ ശക്‌തികൾക്ക് ഭീഷണിയാണ്. കമ്മ്യൂണിസ്‌റ്റ് ആദർശങ്ങളിൽ അടിയുറച്ച് നിന്നുകൊണ്ട് പോരാടുന്ന യുവ നേതാവാണ് കനയ്യകുമാർ. ഗൂഢലക്ഷ്യങ്ങൾ ഉള്ളിൽ ഒളിപ്പിച്ചുകൊണ്ട് മാദ്ധ്യമങ്ങൾ നടത്തുന്ന നുണ പ്രചരണങ്ങളിൽ യാതൊരു അടിസ്‌ഥാനവുമില്ല. ഒക്‌ടോബർ ആദ്യവാരത്തിൽ ചേരുന്ന നാഷണൽ കൗൺസിൽ യോഗത്തിൽ കനയ്യകുമാർ പങ്കെടുക്കുന്നതാണ്.
Most Read: ചന്ദ്രിക കേസ്; പികെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നില്‍ ഹാജരായി