പാറ്റ്‌ന: ഉമര്‍ ഖാലിദിനെയും മീരാന്‍ ഹൈദറിനെയും കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. ബിഹാറിലെ ശിവനില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേ രാജ്യദ്രോഹം ചുമത്തി ജയിലിൽ അടക്കപ്പെട്ട ഉമര്‍ ഖാലിദിനെയും മീരാന്‍ ഹൈദറിനെയും കുറിച്ചുള്ള ചോദ്യങ്ങളില്‍ കനയ്യ അനിഷ്‌ടം പ്രകടപ്പിക്കുകയായിരുന്നു.
ഇരുവരേയും കുറിച്ചുള്ള റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ‘മീരാന്‍ ഹൈദര്‍ എന്റെ പാര്‍ട്ടിക്കാരനാണോ?’ എന്നാണ് കനയ്യ ചോദിക്കുന്നത്. രാഷ്‌ട്രീയ ജനതാദളിനൊപ്പമാണെന്ന് റിപ്പോര്‍ട്ടര്‍ കനയ്യ കുമാറിനോട് പറഞ്ഞപ്പോള്‍ ‘പിന്നെ എന്തിനാണ് നിങ്ങള്‍ അയാളെക്കുറിച്ച് എന്നോട് ചോദിക്കുന്നത്?’ എന്ന് കനയ്യ ചോദിക്കുന്നുണ്ട്. ഉമര്‍ ഖാലിദ് കനയ്യയുടെ സുഹൃത്തും പരിചയക്കാരനുമാണല്ലോ എന്ന് റിപ്പോര്‍ട്ടര്‍ പറയുമ്പോള്‍ ‘ആരാണ് നിങ്ങളോട് അങ്ങനെ പറഞ്ഞത്?’ എന്നായിരുന്നു കനയ്യയുടെ മറുചോദ്യം.
കോൺഗ്രസില്ലാതെ രാജ്യത്തിന് അതീജീവിക്കാന്‍ കഴിയില്ലെന്ന വാദമുയർത്തിയാണ് കഴിഞ്ഞ സെപ്റ്റംബറിൽ കനയ്യ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വലിയ വാഗ്‌ദാനങ്ങള്‍ കിട്ടിയതിന് പിന്നാലെയാണ് കനയ്യ മറുകണ്ടം ചേര്‍ന്നതെന്ന ആരോപണവും ഉയർന്നിരുന്നു.
Read also: മോദിയും ഷായും ജനാധിപത്യത്തെ കൊല്ലുന്നു; ഡെറിക് ഒബ്രിയാൻ