ന്യൂഡെല്‍ഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നിന്ന് സസ്‌പെൻഡ് ചെയ്‌തതിന് പിന്നാലെ കേന്ദ്രത്തെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാൻ. രാജ്യസഭയില്‍ ചെയറിന് നേരെ റൂള്‍ ബുക്ക് വലിച്ചെറിഞ്ഞെന്ന് ആരോപിച്ച് ആയിരുന്നു അദ്ദേഹത്തെ പുറത്താക്കിയത്.
‘ഓ! ശരിക്കും? ആരെങ്കിലും ഒരു റൂള്‍ബുക്ക് എറിഞ്ഞോ? പാര്‍ലമെന്റ് കത്തുകയാണ്. മോദിയും ഷായും കത്തിയുമായി പാര്‍ലമെന്റിന് ചുറ്റും കറങ്ങി ജനാധിപത്യത്തെ കൊല്ലുന്നു,”- എന്നായിരുന്നു വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒബ്രിയാന്റെ മറുപടി. താന്‍ റൂള്‍ ബുക്ക് വലിച്ചെറിയുന്നതിന്റെ ഫൂട്ടേജ് ഉണ്ടെങ്കില്‍ കാണിച്ചുതരൂ എന്നും ഒബ്രിയാൻ കൂട്ടിച്ചേർത്തു.
ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്ന തിരഞ്ഞെടുപ്പ് നിയമ (ഭേദഗതി) ബിൽ 2021 തിങ്കളാഴ്‌ച ലോക്‌സഭയും ചൊവ്വാഴ്‌ച രാജ്യസഭയും പാസാക്കിയിരുന്നു. ബില്ലിനെ പ്രതിപക്ഷ പാർട്ടികൾ എതിർത്തിരുന്നു. തുടർന്ന് റൂൾ ബുക്ക് ചെയറിലേക്ക് എറിഞ്ഞുവെന്നാരോപിച്ച് ആണ് ശീതകാല സമ്മേളനം അവസാനിക്കുന്നതുവരെ ഒബ്രിയാനെ സസ്‌പെൻഡ് ചെയ്‌തത്. വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍ അവതരിപ്പിച്ച പ്രമേയം സഭ പാസാക്കിയതിന് പിന്നാലെയാണ് ഒബ്രിയാനെതിരെ നടപടിയെടുത്തത്.
അതേസമയം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കുന്നതിനാല്‍ ഒരുദിവസം മാത്രമേ ഒബ്രിയാന് സഭയില്‍ നിന്ന് വിട്ടുനിൽക്കേണ്ടതുള്ളൂ.
Read also: പ്രിയങ്കയുടെ ഹാക്കിങ് പരാതി; ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു