ന്യൂഡെൽഹി: പാർലമെന്റിൽ അതിവേഗം ബില്ലുകൾ പാസാക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ്. ചർച്ചകൾ കൂടാതെയാണ് ബില്ലുകൾ കേന്ദ്രം പാസാക്കുന്നത്. ഇത് പാർലമെന്റിന്റെ പവിത്രത കളങ്കപ്പെടുത്തുന്നു എന്ന് തൃണമൂൽ എംപി ഡെറിക് ഒബ്രിയാൻ വിമർശിച്ചു. സാലഡ് ഉണ്ടാക്കുന്നത് പോലെയാണോ നിയമം പാസാക്കുന്നതെന്നും എംപി പരിഹസിച്ചു.
ശരാശരി ഏഴ് മിനിറ്റുകൾ മാത്രമെടുത്താണ് പത്തോളം ബില്ലുകൾ കേന്ദ്രം പാസാക്കിയത്. ഇതിനെ ചോദ്യം ചെയ്‌ത് കൊണ്ടായിരുന്നു തൃണമൂൽ എംപിയുടെ വിമർശനം. ‘ആദ്യ പത്ത് ദിവസങ്ങളിൽ മോദിയും അമിത് ഷായും പന്ത്രണ്ട് ബില്ലുകൾ അതിവേഗം പാസാക്കി. ഓരോ ബില്ലും ശരാശരി ഏഴ് മിനിറ്റിനുള്ളിലാണ് പൂർത്തിയാക്കിയത്. ഇത് ബില്ല് പാസാക്കുന്നതാണോ അതോ പാപ്‌റി ചാട്ട് (ഒരുതരം സാലഡ്) തയാറാക്കുന്നതാണോ?’ ഡെറിക് ഒബ്രിയാൻ ട്വിറ്ററിൽ കുറിച്ചു.
In the first 10 days, Modi-Shah rushed through and passed 12 Bills at an average time of UNDER SEVEN MINUTES per Bill ?(See shocking chart?)
Passing legislation or making papri chaat! pic.twitter.com/9plJOr5YbP
— Derek O’Brien | ডেরেক ও’ব্রায়েন (@derekobrienmp) August 2, 2021
പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലുകളുടെ പട്ടികയും അദ്ദേഹം ട്വീറ്റിൽ ചേർത്തിട്ടുണ്ട്. ഇതിലെ വിവരങ്ങൾ അനുസരിച്ച് ഓരോ ബില്ലുകളും അവതരിപ്പിച്ച് മിനിറ്റുകൾക്കകം പാസാക്കിയെടുത്തിട്ടുണ്ട്. ഇതിൽ ഏറ്റവും വേഗത്തിൽ പാസാക്കിയെടുത്തത് നാളികേര വികസന ബോർഡ് ബില്ലാണ്. ഒരു മിനിറ്റിനുള്ളിലാണ് ഈ ബില്ലിന്റെ നടപടിക്രമങ്ങൾ പൂർത്തിയായത്.
ബില്ലുകൾ അതിവേഗത്തിൽ പാസാക്കുന്നതിനെതിരെ ഡെറിക് ഒബ്രിയാൻ നേരത്തെയും വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 2019ൽ മുത്തലാഖ് ബിൽ തിടുക്കത്തിൽ പാസാക്കിയത് സംബന്ധിച്ച് പിസ വിതരണം ചെയ്യുകയാണോ എന്നായിരുന്നു തൃണമൂൽ എംപിയുടെ ചോദ്യം.
Also Read: ത്രിപുരയിൽ അഭിഷേക് ബാനർജിയുടെ വാഹനത്തിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം