കൊച്ചി: മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രികയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റി(ഇഡി)ന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. തന്നെ സാക്ഷിയായാണ് ഇഡി വിളിച്ചതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചന്ദ്രികയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുഞ്ഞാലിക്കുട്ടി ഇഡി ഉദ്യോഗസ്‌ഥരോട് വിശദീകരിക്കും. ലീഗ് സംസ്‌ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ സയ്യിദ് മുഈനലി തങ്ങളെയും ഇഡി വിളിപ്പിച്ചിട്ടുണ്ട്.
കേസില്‍ ഹാജരാകുന്നതിന് കുഞ്ഞാലിക്കുട്ടി ഉദ്യോഗസ്‌ഥരോട് സാവകാശം തേടിയിരുന്നുവെങ്കിലും പിന്നീട് ഇന്ന് തന്നെ ഹാജരാവാന്‍ തീരുമാനിക്കുക ആയിരുന്നു. രണ്ടാം തവണ സാവകാശം തേടി ഇന്നലെയാണ് കുഞ്ഞാലിക്കുട്ടി ഇഡിയെ സമീപിച്ചത്.
ചന്ദ്രിക ദിനപത്രത്തേയും ലീഗ് സ്‌ഥാപനങ്ങളെയും മറയാക്കി പികെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീലിന്റെ ആരോപണം. കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ ഇഡിക്ക് മുന്നില്‍ കെടി ജലീല്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നു.
പത്രത്തിന്റെ ഫിനാന്‍സ് മാനേജര്‍ സമീറിനെ നേരത്തെ ഇഡി ചോദ്യം ചെയ്‌തിരുന്നു. ചന്ദ്രിക പത്രത്തിന്റെ സാമ്പത്തിക ഇടപാട് രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറി. ജീവനക്കാരുടെ പിഎഫ് വിഹിതം, സാലറി എന്നിവ നല്‍കാനാണ് പണം പിന്‍വലിച്ചതെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച രേഖകളും ഹാജരാക്കിയിട്ടുണ്ട്.
Most Read: കോവിഡ്; സർക്കാർ ജീവനക്കാർക്കുള്ള മാനദണ്ഡങ്ങൾ പുതുക്കി