കുവൈറ്റ് സിറ്റി: കോവിഡ് പ്രതിസന്ധി തുടരവെ കൂടുതൽ കടുത്ത നിയന്ത്രങ്ങളുമായി കുവൈറ്റ്. ഇനി മുതൽ കുവൈറ്റിലേക്കുള്ള എല്ലാ വിസകളും കോവിഡ് സമിതിയുടെ അനുമതിയോടെ മാത്രമേ ലഭ്യമാകൂ. കൂടാതെ, രാജ്യത്തേക്ക് എത്തുന്ന തൊഴിലാളികള്‍ക്ക്, തൊഴിലുടമകള്‍ അവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കണമെന്നും അധികൃതര്‍ വ്യക്‌തമാക്കി.
മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ കോവിഡ് സമിതിയാണ് വിസയുടെ കാര്യങ്ങളിൽ ഇനി അന്തിമ തീരുമാനം എടുക്കുക. സാധുവായ വിസയുള്ളവര്‍ക്ക് ആറ് മാസത്തെ സമയത്തിന് ശേഷം രാജ്യത്തേക്ക് പ്രവേശിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട് താമസകാര്യ, വിവരസാങ്കേതിക വകുപ്പുകള്‍ തമ്മില്‍ ഏകോപനം നടക്കുന്നുണ്ടെന്നും താമസകാര്യ വകുപ്പ് ഡയറക്‌ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹമദ് അല്‍ തവാല പറഞ്ഞു.
അതേസമയം, ഏകദേശം രണ്ടു ലക്ഷത്തോളം പ്രവാസികളുടെ താമസരേഖ റദ്ദായതായി താമസകാര്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12 മുതല്‍ ഈ വര്‍ഷം ജനുവരി 10 വരെയുള്ള കാലയളവിലെ കണക്കാണ് ഇത്. യാത്രാനിരോധനത്തെ തുടര്‍ന്ന് കുവൈറ്റിലേക്ക് തിരിച്ചെത്താൻ കഴിയാത്തവരുടെ താമസരേഖകളാണ് റദ്ദായതില്‍ ഏറെയും. പുതുതായി വിസ അനുവദിക്കുന്നത് കരുതലോടെ മതിയെന്നാണ് ഭരണകൂടത്തിന്റെ തീരുമാനം.
Read Also: മുഖ്യമന്ത്രിക്ക് നവോഥാന നായകന്റെ കപടവേഷം; നിലപാട് വ്യക്‌തമാക്കണം; ചെന്നിത്തല