തിരൂർ: ശബരിമല വിഷയത്തിൽ എൽഡിഎഫിന്റെ നിലപാട് എന്താണെന്ന് വ്യക്‌തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികൾക്കൊപ്പമാണോ അല്ലയോ എന്ന് ഇടതുമുന്നണിയും മുഖ്യമന്ത്രിയും വ്യക്‌തമാക്കേണ്ടതുണ്ട്. മുഖ്യമന്ത്രി നവോഥാന നായകന്റെ കപടവേഷം അഴിച്ചുവെക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കോടതിവിധി വന്നപ്പോൾ എല്ലാവരുമായും ചർച്ച ചെയ്യണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടതാണ്. അന്നത് നിരസിച്ച സർക്കാർ ഇപ്പോൾ റിവ്യൂ പെറ്റീഷൻ വന്ന ശേഷം ചർച്ച നടത്താം എന്നാണ് പറയുന്നത്. ഇതിന്റെ അർഥം എന്താണ്?- ചെന്നിത്തല ചോദിക്കുന്നു.
ശബരിമലയിലെ വിശ്വാസ സമൂഹത്തെ വഞ്ചിക്കുകയും അവരെ അടിച്ചമർത്തുകയും ചെയ്‌ത പിണറായി വിജയന്റെ നിലപാടിൽ മാറ്റമുണ്ടോയെന്ന് വ്യക്‌തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിൽ എടുത്ത തീരുമാനം തെറ്റായി പോയി എന്ന് മനസിലാക്കി സിപിഎം സംസ്‌ഥാന സെക്രട്ടറി പരസ്യമായി മാപ്പ് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും ഭക്‌തരെ കബളിപ്പിക്കുകയും വിശ്വാസി സമൂഹത്തെ മുറിവേൽപ്പിക്കുകയും ചെയ്യരുത്.വിശ്വാസികൾക്ക് അനുകൂലമായ തീരുമാനം എടുക്കാൻ എൽഡിഎഫിന് ധൈര്യമുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.
Also Read: എൻസിപിയിലെ ഭിന്നത; മാണി സി കാപ്പൻ യുഡിഎഫിലേക്കെന്ന് സൂചന