തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലും പിഎസ്‌സി നിയമന വിവാദത്തിലും മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. സിപിഎം കൊടി പിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താമെന്ന് രാഹുല്‍ ആരോപിച്ചു. എല്‍ഡിഎഫിനൊപ്പം ആണെങ്കില്‍ എല്ലാ ജോലിയും ഉറപ്പ്, അല്ലെങ്കില്‍ നിരാഹാരം കിടക്കണം. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ മരിച്ചാലും മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറാകില്ല എന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്തു കേസില്‍ ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ സിബിഐയും ഇഡിയും ഇഴയുന്നത് എന്നും അദ്ദേഹം ചോദിച്ചു. ഇതാദ്യമായാണ് രാഹുല്‍ പിണറായി വിജയനെതിരെ ഇത്ര കടുത്ത ഭാഷയിൽ വിമര്‍ശനം ഉന്നയിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപനം കുറിച്ച് ശംഖുമുഖം കടപ്പുറത്ത് നടന്ന കോണ്‍ഗ്രസിന്റെ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രസ്‌താവന. ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ ഉയര്‍ത്തിയും രാഹുല്‍ ഗാന്ധി വിമർശനം നടത്തി. സര്‍ക്കാര്‍ മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം തട്ടിയെടുക്കുന്നുവെന്ന് രാഹുല്‍ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിനെതിരെയും രൂക്ഷ വിമർശനമാണ് രാഹുൽ നടത്തിയത്. മോദി ഇന്ത്യയുടെ ഘടനയെ ദുര്‍ബലമാക്കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പിണറായി വിജയന് കടലിന്റെ മക്കള്‍ ഒരിക്കലും മാപ്പുനല്‍കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മല്‍സ്യത്തൊഴിലാളികളെ വഞ്ചിക്കാനുള്ള നീക്കത്തിനെതിരെ അവസാന ശ്വാസംവരെ പൊരുതുമെന്നും ചെന്നിത്തല വാഗ്‌ദാനം നൽകി.
Also Read: നിയന്ത്രണത്തില്‍ ഇളവില്ല, ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം; മുഖ്യമന്ത്രിയോട് കര്‍ണാടക ആരോഗ്യമന്ത്രി