ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പോരാട്ടത്തിന് ശേഷം പിഎസ്‌ജിയുടെ സൂപ്പർതാരം നെയ്‌മർ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതായി ആരോപണം. ഇതോടെ ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ യോഗ്യത നേടിയ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെൻ്റ് ജർമൻ പ്രതിസന്ധിയിലായി. ടീമിലെ മുൻനിര താരമായ നെയ്‌മർ മത്സരത്തിൽ ചിലപ്പോൾ കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ജർമ്മൻ ആർബി ലെപ്സിഗിനെതിരായ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ മത്സരത്തിനു ശേഷം എതിർ താരവുമായി ജഴ്സി കൈമാറ്റം ചെയ്തതാണ് നെയ്‌മറിനും ടീമിനും തിരിച്ചടിയായത്. യുവേഫയുടെ കോവിഡ് പ്രോട്ടോകോൾ പ്രകാരം ജഴ്സിക്കൈമാറ്റം അനുവദനീയമല്ല. ഇത് ലംഘിച്ചതു കൊണ്ട് തന്നെ നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകാനാണ് സാധ്യത.
ലെപ്സിഗിനെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു പാരിസ് ടീം വിജയം നേടിയത്. ഇതിനു പിന്നാലെയാണ് ലെപ്സിഗ് പ്രതിരോധ താരം മാഴ്സൽ ഹാൽസ്റ്റൻബർഗുമായി നെയ്മർ ജഴ്സി കൈമാറിയത്. യൂറോപ്യൻ ഫുട്ബോൾ ഗവേണിംഗ് ബോഡി പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങളിൽ ജഴ്സി കൈമാറരുതെന്ന് നിർദ്ദേശം നിലനിൽക്കെയാണ് ലംഘനം. നിയമലംഘനത്തിനുള്ള കൃത്യമായ ശിക്ഷ എന്താണെന്ന് പറയുന്നില്ലെങ്കിലും അച്ചടക്ക നിർദ്ദേശങ്ങൾ പ്രകാരം യുവേഫ നടപടിയെടുക്കുമെന്ന് മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നു.
2003-04 സീസണിൽ മൊണാക്കോ ഫൈനലിൽ എത്തിയ ശേഷം ആദ്യമായാണ് ഒരു ഫ്രഞ്ച് ടീം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത്. ലെപ്സിഗിനെതിരെ മാർക്കീഞ്ഞോസ്, ഏഞ്ചൽ ഡി മരിയ, യുവാൻ ബെർനറ്റ് വെലാസ്കോ എന്നിവരാണ് സെമി മത്സരത്തിൽ പിഎസ്ജിക്കു വേണ്ടി ഗോൾ വല കുലുക്കിയത്. ഒരു ഗോളും രണ്ട് അസിസ്റ്റുമായി തിളങ്ങിയ ഡി മരിയ ഫ്രഞ്ച് ചാമ്പ്യന്മാരെ വിജയത്തിലേക്ക് നയിച്ചു. നെയ്മർ ഒരു ഗോളിന് വഴിയൊരുക്കി. നാളെ നടക്കുന്ന ലിയോൺ-ബയേൺ മത്സരം പിഎസ്ജിയുടെ ഫൈനലിൽ എതിരാളികളെ നിശ്ചയിക്കും. പ്രോട്ടോകോൾ ലംഘനത്തിന് യുവേഫ ശിക്ഷിച്ചാൽ നെയ്മറുടെ അഭാവം പിഎസ്ജിക്ക് കനത്ത പ്രഹരം തന്നെയാകും.