യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ഒളിമ്പിക് ലിയോൺ സെമിയിൽ കടന്നു. സിറ്റി അനായാസജയം ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് പോരാട്ടവീര്യം കൊണ്ട് ഫ്രഞ്ച് ക്ലബ് എതിരാളികളുടെ പ്രതാപത്തെ മുട്ടുകുത്തിച്ചത്.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലിയോണിന്റെ ത്രസിപ്പിക്കുന്ന വിജയം.
പകരക്കാരനായി കളത്തിലിറങ്ങിയ മൂസ ഡംബലെയാണ് ലിയോണിന് വേണ്ടി രണ്ട് ഗോളുകളും സ്കോർ ചെയ്തത്. 79, 87 മിനിറ്റുകളിൽ ആയിരുന്നു ഡംബലെയുടെ ഗോളുകൾ. മത്സരത്തിന്റെ സിംഹഭാഗവും മുന്നിട്ട് നിന്ന സിറ്റിക്ക് അവസാനനിമിഷം വഴങ്ങേണ്ടി വന്ന ഗോളുകളിൽ നിന്ന് കരകയറാൻ കഴിഞ്ഞില്ല. മാർക്സ്വെൽ കോർണെറ്റ് 34ആം മിനിറ്റിൽ നേടിയ ഗോളിൽ ജയമുറപ്പിച്ചതായിരുന്നു ഗാർഡിയോളയും സംഘവും.
അമിതപ്രതിരോധത്തിലേക്കിറങ്ങിയ ഫോർമേഷനാണ് സിറ്റിക്ക് തിരിച്ചടിയായത്. എതിരാളിയുടെ പകിട്ടിനെ കൂസാതെ മികച്ച ആക്രമണ ഫുട്ബോൾ പുറത്തെടുത്താണ് ലിയോൺ ജയം കൈപ്പിടിയിലൊതുക്കിയത്.
ഇത്തവണത്തെ സെമി ലൈനപ്പ് തീരുമാനമായതോടെ ഇംഗ്ലീഷ്, സ്പാനിഷ് ടീമുകളുടെ അഭാവമാണ് ശ്രദ്ധേയമാകുന്നത്. കാലങ്ങൾക്ക് ശേഷമാണ് ചാമ്പ്യൻസ് ലീഗിൽ മെസ്സിയോ ക്രിസ്റ്റിയാനോയോ ഇല്ലാത്ത സെമി ഫൈനലിന് കളമൊരുങ്ങുന്നത്.
18ന് നടക്കുന്ന ആദ്യ സെമിയിൽ ജർമ്മൻ ക്ലബ് ആയ ലെയ്പ്സിഗും ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്ജിയും ഏറ്റുമുട്ടും. തൊട്ടടുത്ത ദിവസം നടക്കുന്ന രണ്ടാം സെമിയിൽ ലിയോൺ ബുണ്ടസ് ലീഗ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെയും നേരിടും. ആഗസ്റ്റ് 23നാണ് ഫൈനൽ.