ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ അതിശയകരമായ മറ്റൊരു തിരിച്ചുവരവ് അടയാളപ്പെടുത്തിക്കൊണ്ട് കരുത്തരായ പിഎസ്ജി സെമിഫൈനലിൽ കടന്നു. മത്സരത്തിലുടനീളം ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷവും അവസാനനിമിഷത്തെ കുതിപ്പിലൂടെ പിഎസ്ജി ജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
അവസാന നിമിഷം വഴങ്ങിയ രണ്ട് ഗോളുകളാണ് ഇറ്റാലിയൻ ക്ലബ് അറ്റ്ലാന്റയ്ക്ക് പുറത്തേയ്ക്കുള്ള വഴി തുറന്നു കൊടുത്തത്. 90, 90+3 മിനിറ്റുകളിൽ നേടിയ ഗോളുകൾ പിഎസ്ജിയുടെ പോരാട്ട വീര്യത്തിന് മറ്റൊരു ഉദാഹരണമായി. സൂപ്പർ താരം നെയ്മറിന്റെ മിന്നുന്ന ഫോമും ഗോൾ കീപ്പർ കെയ്‌ലർ നവാസിന്റെ അത്യുഗ്രൻ സേവുകളുമാണ് ടീമിന് രക്ഷയായത്.
മാർക്വിന്യോസ് (90), എറിക് മാക്സിം ചൗപോ മോട്ടിങ് (90+3) എന്നിവർ പിഎസ്ജിക്കായും മരിയോ പസലിച്ച് (27) അറ്റ്ലാന്റയ്ക്കായും സ്കോർ ചെയ്തു.പരിക്കിൽ നിന്നും മുക്തനായെത്തിയ കൈലിയൻ എംബാപെ 60ആം മിനിറ്റിൽ പൗലോ സാറാബിയയ്ക്ക് പകരം കളത്തിലിറങ്ങി. അത്ലറ്റിക്കോ മാഡ്രിഡ് – റെഡ്ബുൾ ലെയ്പ്സിഗ് പോരാട്ടത്തിലെ വിജയികളെയാവും പിഎസ്ജി സെമിയിൽ നേരിടുക. ഇന്ന് നടക്കുന്ന ഗ്ലാമർ പോരാട്ടത്തിൽ കരുത്തരായ ബാർസലോണയും ബയേൺ മ്യൂണിക്കും ഏറ്റുമുട്ടും.
പ്രീക്വാർട്ടറിൽ നാപ്പോളിയെ തോൽപ്പിച്ചാണ് ബാർസ ലിസ്ബണിലേക്കുള്ള വണ്ടി കയറിയത്, ചെൽസിയെ തകർത്താണ് ബയേൺ ക്വാർട്ടറിന് യോഗ്യത നേടിയത്. യൂറോപ്പിലെ രണ്ട് പ്രമുഖ ഗോൾ സ്കോറർമാരായ മെസ്സിയും, ലെവൻഡോസ്കിയും തമ്മിലുള്ള പോരാട്ടം കൂടിയാവുമിത്.