കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) ഏഴാം പതിപ്പിനായി ഒരുങ്ങുമ്പോൾ ഇരുപത്തിയാറുകാരനായ മണിപ്പൂരി പ്രതിരോധ താരം യെന്ദ്രെമ്പം ദെനേചന്ദ്ര മേയ്തേയുമായി കരാറിൽ ഏർപ്പെട്ടതായി കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു. പല സീസണുകളിലും മോശം പ്രതിരോധ നിരയുടെ പേരിൽ പഴികേട്ട ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പേരുദോഷം മാറ്റിയെടുക്കാൻ മികച്ച പ്രതിരോധ നിര താരങ്ങളെ ടീമിൽ എടുക്കുന്ന കാഴ്ച്ചയാണ് ഈ സീസണിൽ കാണുന്നത്.
തന്റെ പത്താം വയസിൽ പ്രാദേശിക ടൂർണമെന്റുകളിൽ കളിച്ച് തുടങ്ങിയ ദെനേചന്ദ്ര മേയ്ത തുടർന്ന് ജില്ല ടീമിലും അവിടെയുള്ള മികച്ച പ്രകടനം കൊണ്ട് മണിപൂരിന്റെ യൂത്ത് ടീമിലും എത്തി. ദെനേചന്ദ്ര മേയ്തയുടെ കഴിവുകൾ തിരിച്ചറിഞ്ഞ മോഹൻ ബഗാൻ മേയ്തയെ തങ്ങളുടെ ടീമിൽ എത്തിച്ചു. ഒരു വർഷം തുടർന്ന ശേഷം ഒറീസയിലെ സാംബാൽപൂർ അക്കാദമിയിൽ ചേർന്നു, അവിടെ വച്ച് 2 തവണ അണ്ടർ 19 ഐ ലീഗ് കിരടം നേടിയ ടീമിന്റെ ഭാഗമായി. പ്രതിരോധത്തിലും മിഡ് ഫീൽഡിലും ഒരുപോലെ തിളങ്ങാൻ സാധിക്കുന്ന മേയ്ത 2013ൽ പൂണെ എഫ്.സി വഴി സിനിയർ ടീമിലും കളിച്ചു. പിന്നീട് ചർച്ചിൽ ബ്രദേഴ്‌സിൽ ചേർന്നു, അവിടെ പതിനഞ്ച് കളികൾ മാത്രമേ കളിച്ചുവെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ആയത് അനുഗ്രഹമായി.
“ഐ.എസ്.എൽ പോലൊരു അഭിമാന ലീഗിന്റെ ഭാഗമാകുക എന്നത് എപ്പോഴും എന്റെ ഒരു സ്വപ്നമാണ്, മാത്രമല്ല വരാനിരിക്കുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കാനും ഞാൻ ആഗ്രഹിക്കുന്നു. എന്റെ മികച്ച കഴിവുകൾ പുറത്തെടുക്കുന്നതിലൂടെ ടീമിന്റെ വിജയത്തിന് സംഭാവന നൽകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ക്ലബ്ബിന് രാജ്യത്തുടനീളം ആരാധകരുണ്ട്, അവർക്കായി കളിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്”- ദെനേചന്ദ്ര മെയ്റ്റെ പറഞ്ഞു.
എന്തായാലും മഞ്ഞപ്പട ആവേശത്തിലാണ്. തങ്ങളുടെ ടീം പോയ സീസണിലെ പോരായ്മകൾ ഒഴിവാക്കി മികച്ച സംഘത്തെ അവതരിപ്പിക്കുമെന്ന് അവർ പറയുന്നു.