ലിമ: സൂപ്പര്‍താരം നെയ്‌മറുടെ ഹാട്രികിന്റെ മികവില്‍ പെറുവിനെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ബ്രസീലിന് മിന്നും ജയം. മല്‍സരത്തില്‍ ഹാട്രിക് നേടിയതോടെ ബ്രസീലിന് വേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളില്‍ നെയ്‌മര്‍ റൊണാള്‍ഡോയെ പിന്നിലാക്കി രണ്ടാമതെത്തി.
രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് പെറുവിനെ ബ്രസീല്‍ തകര്‍ത്തത്. ആറാം മിനിറ്റില്‍ ആന്ദ്രേ കരില്ലോയിലൂടെ പെറു ആദ്യം മുന്നിലെത്തിയെങ്കിലും 28 -ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നെയ്‌മര്‍ ബ്രസീലിനെ ഒപ്പത്തിച്ചു. 59 -ാം മിനിറ്റില്‍ റെനാറ്റോ ടാപിയ പെറുവിനെ ഒരിക്കല്‍കൂടി മുന്നിലെത്തിച്ചു. 64-ാം മിനിറ്റില്‍ റിച്ചാര്‍ലിസന്റെ ഗോളിലൂടെ ബ്രസീലും ഒപ്പമെത്തി. പെനല്‍റ്റിയിലൂടെ 83-ാം മിനിറ്റിലാണ് നെയ്‌മര്‍ മത്സരത്തിലാദ്യമായി ബ്രസീലിനെ മുന്നിലെത്തിച്ചത്.
ഇഞ്ചുറി സമയത്തിന്റെ നാലാം മിനിറ്റില്‍ ഹാട്രിക് തികച്ച് നെയ്‌മര്‍ ബ്രസീലിന്റെ ലീഡ് വര്‍ദ്ധിപ്പിച്ചു. മല്‍സരത്തിന്റെ അവസാന നിമിഷങ്ങളില്‍ രണ്ടു കളിക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും പെറുവിന് തിരിച്ചടിയായി.
64 ഗോളുകള്‍ നേടിയതോടെ 98 കളികളില്‍ നിന്ന് 62 ഗോളുകള്‍ നേടിയ റൊണാള്‍ഡോയെയാണ് 28 കാരനായ നെയ്‌മര്‍ മറികടന്നത്. ഫുട്ബോള്‍ ഇതിഹാസം പെലെയുടെ 77 ഗോള്‍ എന്ന റൊക്കോര്‍ഡ് മാത്രമാണ് ഇനി നെയ്‌മറിന് മുന്നിലുള്ളത്.
ആറാം ലോകകപ്പ് കിരീടം നേടാന്‍ ബ്രസീലിനെ സഹായിക്കാന്‍ കഴിയുന്ന ‘സൂപ്പര്‍ സ്‌റ്റാര്‍’ ആണ് നെയ്‌മര്‍ എന്ന് പ്രശസ്‌ത ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ ടഫറല്‍ പറഞ്ഞു. നെയ്‌മര്‍ മികച്ച കളിക്കാരനാണെന്നും അവിശ്വസനീയ ഡ്രിബ്ളര്‍ കൂടിയായ അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്‌ചവെക്കാനും ബ്രസീലിനെ വിജയത്തിലേക്ക് നയിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ടഫറല്‍ പറഞ്ഞു
കൂടാതെ ഭാവിയില്‍ നെയ്‌മര്‍ ഫിഫയുടെ മികച്ച പ്ളേയര്‍ അവാര്‍ഡ് നേടാനും ലോകത്തിലെ ഏറ്റവും മികവുറ്റ കളിക്കാരനായി മാറാനും താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: കശ്‌മീരിന്റെ പ്രത്യേക പദവി വീണ്ടെടുക്കാൻ പോരാട്ടം തുടരും; മെഹ്ബൂബ