കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ വൈറസ് സംശയം ബലപ്പെട്ടതിനെ തുടർന്ന്, സ്‌ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് കോഴിക്കോട്ടേക്ക് തിരിച്ചു. ഉന്നതതല യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കും. രാവിലെ 10.30ന് കോഴിക്കോടാണ് ഉന്നതതല യോഗം ചേരുക. രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
പരിശോധനാ ഫലത്തിൽ നിപ സ്‌ഥിരീകരിച്ചാൽ, നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും. പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കും. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ടു മക്കളും ബന്ധുവുമാണ് ഇപ്പോൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ളത്. ഇയാളുടെ രണ്ടു മക്കളിൽ ഒമ്പത് വയസുകാരന്റെ ആരോഗ്യനില അതീവഗുരുതരമാണ്. ഈ കുട്ടി വെന്റിലേറ്ററിന്റെ സഹായത്താലാണ് ആശുപത്രിയിൽ കഴിയുന്നത്.
നാല് വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടർന്നുണ്ടെങ്കിലും അതീവ ഗുതുരതരമല്ല. അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25 വയസുകാരന്റെ നില തൃപ്‌തികരമാണ്. അതേസമയം, പ്രാദേശിക പരിശോധനയിൽ നിപ സ്‌ഥിരീകരിച്ചതായാണ് വിവരം. മരിച്ച രണ്ടാമത്തെ ആളുടെ മൃതദേഹത്തിൽ നിന്നാണ് സാമ്പിൾ പരിശോധനക്ക് അയച്ചിരിക്കുന്നത്. ഈ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കേരളം.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!