കോഴിക്കോട്: നിപ്പ ബാധിച്ച് മരിച്ച ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്. കുട്ടിക്ക് വെന്റിലേറ്റർ സഹായം ആവശ്യമായി വന്നു. എന്നാൽ, വെന്റിലേറ്റർ ഒഴിവില്ലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
കൂടാതെ, സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ കുട്ടിയുടെ ബന്ധുക്കൾ നിർബന്ധം പിടിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കുട്ടിയെ മാറ്റിയതെന്നും അധികൃതർ വ്യക്‌തമാക്കി. അതേസമയം, കോഴിക്കോട് നിപ്പ ലക്ഷണമുള്ള രണ്ടുപേർ ആരോഗ്യ പ്രവർത്തകരാണ്. ഒരാൾ, മെഡിക്കൽ കോളേജിലെയും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലെയും ജീവനക്കാരാണ്.
ഇവര്‍ രണ്ട് പേരടക്കം സമ്പര്‍ക്ക പട്ടികയിലെ ഹൈ റിസ്‌ക് കാറ്റഗറിയില്‍ വരുന്ന 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ്പ ചികിൽസക്കായി ഒരുക്കിയിട്ടുള്ള പ്രത്യേക വാർഡിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പരിശോധനക്ക് പ്രത്യേക സംവിധാനം ഒരുക്കും. നാളെ വൈകുന്നേരത്തിനുള്ളില്‍ ഇതിനുള്ള സംവിധാനം ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
Read Also: കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധനാ ലാബ്; മുന്നൊരുക്കങ്ങൾ പൂർത്തിയായി