മലപ്പുറം: നിപയെ നേരിടാൻ സജ്‌ജമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി. നിലവിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഐസൊലേഷൻ വാർഡും അനുബന്ധ പ്രവർത്തനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, രോഗലക്ഷണമുള്ളവർക്ക് മികച്ച ചികിൽസ ഉറപ്പാക്കാൻ മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ ഡോ. സബൂറാ ബീഗത്തിന്റെ മേൽനോട്ടത്തിൽ വകുപ്പ് മേധാവികൾ ചേർന്നാണ് ആക്ഷൻ പ്ളാൻ തയ്യാറാക്കിയിരിക്കുന്നത്.
ആശുപത്രിയിലെ മുഴുവൻ ജീവനക്കാർക്കും ചികിൽസാ പരിശീലനം നൽകിയിട്ടുണ്ട്. സാധാരണ പനി ലക്ഷണവുമായി വരുന്നവർക്കും മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരമുള്ള ചികിൽസ നൽകും. ഇതിനായി ഒപിയിലും അത്യാഹിത വിഭാഗത്തിലും ട്രയാജ് സംവിധാനം ഏർപ്പെടുത്തി. ആശുപത്രിയിലെ വാർഡ് 12 നിപ ഐസിയു ആക്കി മാറ്റിയിട്ടുണ്ട്. വെന്റിലേറ്റർ സഹായത്തോടെ നാല് മുറികൾ നിപ ഐസൊലേഷൻ വാർഡാക്കിയും മാറ്റിയിട്ടുണ്ട്.
കൂടാതെ, നഴ്‌സിംഗ് അനുബന്ധ ജീവനക്കർക്കായി സുരക്ഷാ വസ്‌ത്രങ്ങളും ഉപകരണങ്ങളും ലഭ്യമാക്കി. രോഗികൾ കൂടിയാൽ മുഴുവൻ ജീവനക്കാരെയും പ്രത്യേക സംഘത്തിന്റെ നിയന്ത്രണത്തിലാക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡോ. സിറിയക് ജോബിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുമുണ്ട്.
Read Also: നിപ; പാലക്കാടും ജാഗ്രത തുടരും