കാസർഗോഡ്: നിപയിൽ കാസർഗോഡും ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ജില്ലാ മെഡിക്കൽ ഓഫിസർ കെആർ രാജൻ. കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്‌ഥിരീകരിച്ചതോടെയാണ് ജില്ലയിലും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം, ജില്ലയിലെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി അടിയന്തിര യോഗം ചേർന്നതായും മെഡിക്കൽ ഓഫിസർ അറിയിച്ചു.
ജില്ലാതല ആർആർടി രൂപീകരിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ എല്ലാവരും മാസ്‌ക് ഉപയോഗിക്കുന്നുണ്ട്. എന്നാൽ, എൻ 95 മാസ്‌ക് നിപ വൈറസിനെയും പ്രതിരോധിക്കുമെന്ന് യോഗം വിലയിരുത്തി. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും രോഗം പകരാതിരിക്കാൻ കഴിവതും ഇവയുടെ ആവാസ കേന്ദ്രങ്ങളിൽ പോകരുത്.
കൂടാതെ, വവ്വാൽ കടിച്ച പഴങ്ങൾ കഴിക്കാനോ സ്‌പർശിക്കാനോ പാടില്ല. കൃത്യമായി മാസ്‌ക് ഉപയോഗിക്കുക. സാമൂഹിക അകലം പാലിക്കുക. ഇടയ്‌ക്കിടക്ക് കൈകൾ സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കുക. തുടങ്ങിയവയാണ് ജില്ലാ മെഡിക്കൽ വിഭാഗം നൽകിയ മുൻകരുതലുകൾ. നിലവിൽ സംസ്‌ഥാനത്ത് ഒരു നിപ കേസ് മാത്രമാണ് സ്‌ഥിരീകരിച്ചിരിക്കുന്നത്.
Read Also: നിപ: എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കൂടുതൽ സാമ്പിൾ ഇന്ന് പരിശോധിക്കും