ന്യൂഡെൽഹി: കോടതിയലക്ഷ്യത്തിൽ മാപ്പ് പറയാൻ തയാറല്ലെന്ന് പ്രമുഖ സ്‌റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്ര. ആത്‍മഹത്യാ പ്രേരണക്കേസിൽ റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചതിൽ സുപ്രീം കോടതിയെ വിമർശിച്ച് കൊണ്ട് പോസ്‌റ്റ് ചെയ്‌ത ട്വീറ്റുകൾ പിൻവലിക്കില്ലെന്നും കുനാൽ വ്യക്‌തമാക്കി. അറ്റോർണി ജനറൽ കെകെ വേണുഗോപാലിനെയും സുപ്രീം കോടതി ജഡ്‌ജിമാരെയും അഭിസംബോധന ചെയ്‌ത് ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌ത കത്തിലാണ് കുനാൽ ഇക്കാര്യങ്ങൾ അറിയിച്ചത്.
No lawyers, No apology, No fine, No waste of space ??? pic.twitter.com/B1U7dkVB1W
— Kunal Kamra (@kunalkamra88) November 13, 2020
സുപ്രീം കോടതി രാജ്യത്തെ ഏറ്റവും വലിയ തമാശയാണെന്ന് ട്വീറ്റ് ചെയ്‌തതിന് പിന്നാലെ കാവിനിറമണിഞ്ഞ, ദേശീയ പതാകക്ക് പകരം ബിജെപിയുടെ കൊടിയുള്ള സുപ്രീം കോടതിയുടെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ കുനാൽ പങ്കുവെച്ചിരുന്നു.
View this post on Instagram
വിമാനത്തിൽ ഫാസ്‌റ്റ് ട്രാക്കിലൂടെ ആദ്ദ്യമെത്തിയ ഫസ്‌റ്റ് ക്ളാസ് യാത്രക്കാർക്ക് ജസ്‌റ്റിസ് വി ചന്ദ്രചൂഢ് ഷാംപെയ്ൻ വിളമ്പുകയാണെന്നും സാധാരണക്കാർക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണെന്നും പരിഹസിച്ച് കമ്ര ട്വീറ്റ് ചെയ്‌തിരുന്നു. ഇതിനെതിരെ നിയമ വിദ്യാർഥിയായ ഷിരാങ് കട്നേശ്വർക്കർ നൽകിയ ഹരജിയിലാണ് കോടതിയലക്ഷ്യ നടപടി.
ഹരജിക്ക് അനുമതി നൽകിയ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ സുപ്രീം കോടതിക്ക് കത്തെഴുതിയിരുന്നു. സുപ്രീം കോടതിയെ വിമർശിക്കുന്നത് നീതീകരിക്കാൻ കഴിയില്ലെന്നും അത് ശിക്ഷയർഹിക്കുന്ന കുറ്റമാണെന്ന് ജനങ്ങൾ മനസിലാക്കട്ടെയെന്നും കത്തിലൂടെ അറ്റോർണി ജനറൽ പറഞ്ഞു. . കുനാലിന്റെ ട്വീറ്റുകൾ മോശമായ രീതിയിലായിരുന്നു എന്ന് മാത്രമല്ല നർമവും കോടതിയലക്ഷ്യവും തമ്മിലുള്ള അതിർവരമ്പുകൾ ഭേദിക്കുകയും ചെയ്‌തെന്ന് കെകെ വേണുഗോപാൽ ചൂണ്ടിക്കാട്ടുകയും ചെയ്‌തു.
Also Read: കേന്ദ്രത്തിന്റെ ദുരന്ത സഹായം 6 സംസ്‌ഥാനങ്ങൾക്ക്; കേരളത്തിന് ഇല്ല
ഇതിന് മറുപടിയായിട്ടാണ് കുനാലിന്റെ കത്ത്. സുപ്രീം കോടതി തനിക്ക് നല്ലൊരു വേദിയാണെന്നാണ് കുനാൽ കത്തിൽ പറയുന്നത്. സുപ്രീം കോടതിക്ക് മുന്നിൽ പെർഫോം ചെയ്യാൻ തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കുനാൽ പറഞ്ഞു. മറ്റുള്ളവരുടെ വ്യക്‌തി സ്വാതന്ത്ര്യത്തിൽ സുപ്രീം കോടതി പുലർത്തുന്ന മൗനം വിമർശിക്കപ്പെടാത്തോളം തന്റെ കാഴ്‌ചപ്പാടിൽ മാറ്റമില്ലെന്നും കുനാൽ വ്യക്‌തമാക്കി. സുപ്രീം കോടതിയിൽ മഹാത്‌മാ ഗാന്ധിയുടെ ചിത്രത്തിന് പകരം ഹരീഷ് സരാവയുടെ ചിത്രം വെക്കണമെന്നും കുനാൽ കത്തിൽ ആവശ്യപ്പെട്ടു.
അർണബിന് ജാമ്യം അനുവദിച്ചതിൽ സമൂഹ മാദ്ധ്യമങ്ങളിൽ സുപ്രീം കോടതിക്കെതിരെ വിമർശനം രൂക്ഷമായിരുന്നു. കുനാലിന്റെ പോസ്‌റ്റുകളെ പിന്തുണച്ചും നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ ഉത്തർപ്രദേശ് സർക്കാർ അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യവുമായി ബന്ധപ്പെട്ട നടപടികൾ മന്ദഗതിയിൽ പോകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പലരും വിമർശനം ഉയർത്തുന്നത്. യാതൊരു തെളിവുകളുമില്ലാതെ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
Also Read: 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ അകലെ തന്നെ; ജമ്മു കശ്‌മീരിൽ വിലക്ക് തുടരും