ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാതെ ഡെപ്യൂട്ടി സ്‌പീക്കർ. ദേശീയ സുരക്ഷ മുൻനിർത്തി ഏപ്രിൽ 25 വരെ അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാനാകില്ലെന്ന് ഡെപ്യൂട്ടി സ്‌പീക്കർ വ്യക്‌തമാക്കി. പ്രതിപക്ഷ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സഭ പിരിഞ്ഞു.
എന്നാൽ, പാക് ദേശീയ അസംബ്‌ളി പിരിച്ച് വിടണമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും ഇമ്രാൻ ഖാൻ പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ അണികളോടും ഇമ്രാൻ ആഹ്വാനം ചെയ്‌തു.
അങ്ങേയറ്റം നാടകീയ രംഗങ്ങളാണ് പാക് ദേശീയ അസംബ്‌ളിയിൽ അരങ്ങേറിയത്. സ്‍പീക്കർക്കെതിരെയും പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നൽകിയതിനെ തുടർന്ന് ഡെപ്യൂട്ടി സ്‍പീക്കറാണ് സഭ നിയന്ത്രിച്ചത്. ഭരണപക്ഷ പ്രതിഷേധം ഉൾപ്പടെ കണക്കിലെടുത്ത് ഇസ്‌ലാമാബാദിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. രണ്ട് ഘടകകക്ഷികൾ കൂറുമാറിയതോടെ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാത്ത സ്‌ഥിതിയാണുള്ളത്.
അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 342 അംഗങ്ങളുള്ള ദേശീയസഭയില്‍ 172 വോട്ടുകളാണ് പ്രമേയത്തെ പരാജയപ്പെടുത്താനായി ഇമ്രാനുവേണ്ടത്. ഇമ്രാന്‍ നയിക്കുന്ന പാകിസ്‌ഥാൻ തെഹിരീ-ഇ-ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് നിലവില്‍ 165 പേരുടെ പിന്തുണയേ ഉള്ളൂ. പ്രതിപക്ഷത്തിന് 177 പേരുടെ പിന്തുണയുണ്ട്. പിടിഐയില്‍ തന്നെ ഇമ്രാനോട് എതിര്‍പ്പുള്ളവരുണ്ട്. ഇതില്‍ ചിലര്‍ കൂറുമാറുമെന്ന അഭ്യൂഹവും ശക്‌തമാണ്.
Most Read: മൂന്ന് ജില്ലകളിൽ കെ-റെയിൽ സാമൂഹികാഘാത പഠനം നിർത്തിവച്ചു