ഓസ്ലോ: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മുഹമ്മദിക്ക്. (Nobel Peace Prize to Narges Muhammadi) ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ നടത്തിയ പോരാട്ടങ്ങൾക്കാണ് ബഹുമതി. ഭരണവിരുദ്ധ നടപടികൾക്കെതിരെ പോരാടിയതിന്റെ പേരിൽ ജയിൽശിക്ഷ അനുവദിക്കുന്ന നർഗേസ് മുഹമ്മദി, തടവറകൾക്കുള്ളിൽ വെച്ചാണ് പുരസ്കാര വാർത്തയറിഞ്ഞത്.
ഇറാൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധ നടപടികൾക്കെതിരെ എപ്പോഴും മുഴങ്ങിക്കേട്ട ശബ്ദമായിരുന്നു നർഗേസ് മുഹമ്മദിയുടേത്. ഇറാനിലെ വനിതകളെ അടിച്ചമർത്തുന്നതിന് എതിരേയും, എല്ലാവർക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കാനും നർഗേസ് മുഹമ്മദി നടത്തിയ പോരാട്ടത്തിനാണ് ബഹുമതിയെന്ന് നൊബേൽ പുരസ്കാര സമിതി അറിയിച്ചു.
‘ഇറാനിലെ സ്ത്രീ പീഡനത്തിന് എതിരെയും, എല്ലാവരുടെയും സ്വാതന്ത്ര്യവും അവകാശങ്ങളും പ്രോൽസാഹിപ്പിക്കുന്നതിനും നർഗേസ് നടത്തിയ പോരാട്ടത്തിനാണ് ഈ പുരസ്കാരം. ആവിഷ്കാര സ്വാതന്ത്ര്യത്തിനും, സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും, ശരീരം പൂർണമായും മറച്ചു സ്ത്രീകൾ പൊതുയിടങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് നിഷ്കർഷിക്കുന്ന നിയമങ്ങൾക്കും എതിരേയാണ് നർഗേസ് മുഹമ്മദിയുടെ പോരാട്ടം. ഇത് മൂലം അവർക്ക് വ്യക്തിപരമായ വലിയ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്’- നൊബേൽ പുരസ്കാര കമ്മിറ്റി അറിയിച്ചു.
അവകാശങ്ങൾക്കായി ഇറാൻ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായ വ്യക്തിയാണ് നർഗേസ് മുഹമ്മദി. വിവിധ കുറ്റങ്ങൾ ചുമത്തി വിചാരണ പോലും ഇല്ലാതെ 31 വർഷത്തെ ജയിൽശിക്ഷയാണ് നർഗേസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്. നിലവിൽ നർഗേസ് മുഹമ്മദി ജയിലിൽ കഴിയുകയാണ്.
Most Read| യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാൻ നൂറ അൽ മത്റൂഷി