ടെഹ്റാൻ: രാജ്യത്തിനെതിരെ പ്രചാരണം നടത്തിയെന്ന് ആരോപിച്ചു മനുഷ്യാവകാശ പ്രവർത്തക നർഗേസ് മുഹമ്മദിക്ക് 15 മാസത്തെ അധിക തടവ് കൂടി വിധിച്ചു ഇറാൻ. നർഗേസ് മുഹമ്മദിയുടെ കുടുംബമാണ് ഇതുസംബന്ധിച്ച വിവരം ഇൻസ്‌റ്റാഗ്രാമിൽ പങ്കുവെച്ചത്. ഡിസംബർ 19നാണ് കോടതി വിധി പുറപ്പെടുവിച്ചത്. നിലവിൽ ടെഹ്‌റാനിലെ എവിൻ ജയിലിൽ 30 മാസത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് നർഗേസ്.
പുതിയ വിധിക്ക് പിന്നാലെ അധിക വിലക്കുകളും കോടതി നർഗേസിന് ഏർപ്പെടുത്തിയിട്ടുണ്ട്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം രണ്ടുവർഷത്തേക്ക് വിദേശത്തേക്ക് പോകുന്നതിൽ നർഗേസിന് വിലക്കുണ്ട്. കൂടാതെ, രാഷ്‌ട്രീയ-സാമൂഹിക സംഘടനകളിൽ ചേരുന്നതിനും ഫോൺ കൈവശം വെക്കുന്നതിനും വിലക്കുണ്ട്.
രാജ്യത്തിനെതിരെ പ്രചാരണം നടത്തി, ജയിലിലെ അച്ചടക്കമില്ലായ്‌മ, അധികാരികളെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് നർഗേസ് ടെഹ്‌റാനിലെ എവിൻ ജയിലിൽ 30 മാസത്തെ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇറാൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധ നടപടികൾക്കെതിരെ എപ്പോഴും മുഴങ്ങിക്കേട്ട ശബ്‌ദമായിരുന്നു നർഗേസ് മുഹമ്മദിയുടേത്.
ഇറാനിലെ വനിതകളെ അടിച്ചമർത്തുന്നതിന് എതിരേയും, എല്ലാവർക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കാനും നർഗേസ് മുഹമ്മദി അഹോരാത്രം പ്രവർത്തിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും, ശരീരം പൂർണമായും മറച്ചു സ്‌ത്രീകൾ പൊതുയിടങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് നിഷ്‌കർഷിക്കുന്ന നിയമങ്ങൾക്കും എതിരേയായിരുന്നു നർഗേസ് മുഹമ്മദി എപ്പോഴും പോരാടിയത്.
അവകാശങ്ങൾക്കായി ഇറാൻ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്‌റ്റിലായ വ്യക്‌തിയാണ് നർഗേസ് മുഹമ്മദി. 2023ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നർഗേസ് മുഹമ്മദിക്കായിരുന്നു. സമാധാന നൊബേൽ നേടുന്ന രണ്ടാമത്തെ ഇറാൻ വനിതയാണ് നർഗേസ് മുഹമ്മദി. 122 വർഷത്തെ ചരിത്രത്തിൽ അഞ്ചാം തവണയാണ് ജയിലിലോ വീട്ടുതടങ്കലിലോ കഴിയുന്നൊരാൾക്ക് സമാധാന നൊബേൽ നൽകുന്നത്.
Most Read| രാഹുൽ മാങ്കൂട്ടത്തിലിനെ കുരുക്കാൻ പോലീസ്; മൂന്ന് കേസുകളിൽ കൂടി അറസ്‌റ്റ്