തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് കേസുകളിൽ കൂടി അറസ്‌റ്റ് ചെയ്‌ത് കന്റോൺമെന്റ് പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ്. ജില്ലാ ജയിലിൽ വെച്ചാണ് കന്റോൺമെന്റ് പോലീസ് മൂന്ന് കേസുകൾ കൂടി രാഹുലിന്റെ പേരിൽ രജിസ്‌റ്റർ ചെയ്‌തത്. ഈ കേസുകളിൽ റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
നിലവിൽ റിമാൻഡിൽ കഴിയുന്ന രാഹുലിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കേയാണ് കൂടുതൽ കേസുകളിൽ കൂടി അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. പോലീസ് രജിസ്‌റ്റർ ചെയ്‌ത നാല് കേസുകളിൽ മൂന്ന് കേസിൽ രാഹുലിനെ ഇന്ന് ഹാജരാക്കാൻ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതി-3 ഉത്തരവിട്ടിട്ടുണ്ട്. ഈ കേസുകളിൽ പോലീസ് ആവശ്യപ്രകാരം കഴിഞ്ഞ ദിവസം പ്രൊഡക്ഷൻ വാറണ്ട് കോടതി പുറപ്പെടുവിച്ചിരുന്നു.
ഇതിന് പുറമെ മ്യൂസിയം പോലീസ് രജിസ്‌റ്റർ ചെയ്‌ത മറ്റൊരു കേസുമുണ്ട്. ഇത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. ഇതിൽ പോലീസ് ഇതുവരെ പ്രൊഡക്ഷൻ വാറണ്ട് ആവശ്യപ്പെട്ടിട്ടില്ല. അത് ഇന്ന് നൽകാനാണ് പോലീസ് നീക്കം. രാഹുലിന് മറ്റു കേസുകളിൽ ജാമ്യം കിട്ടിയാലും ഈ കേസിൽ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു കോടതിയിൽ ഹാജരാക്കാൻ വീണ്ടും സമയമെടുക്കും. അതുവരെ ജയിലിൽ കിടക്കട്ടെയെന്നാണ് പോലീസ് തീരുമാനം.
എല്ലാ കേസുകളിലും ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് രാഹുലിന്റെ അഭിഭാഷകൻ മൃദുൽ ജോൺ മാത്യു പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നാളെ പരിഗണിക്കുന്നത്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടു രാഹുലിനെ കഴിഞ്ഞ ചൊവ്വാഴ്‌ച പുലർച്ചെയാണ് വീട്ടിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി 22 വരെ റിമാൻഡ് ചെയ്യുകയായിരുന്നു.
Most Read| ഫിഫ ദി ബെസ്‌റ്റ് പുരസ്‌കാര നേട്ടത്തിൽ വീണ്ടും മെസി