ചെന്നൈ: കാന്‍സര്‍ രോഗ വിദഗ്ധ ഡോ. വി ശാന്ത അന്തരിച്ചു. ചെന്നൈ അഡയാര്‍ കാന്‍സര്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. ഇന്നലെ രാത്രി നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 9 മണിയോടെ മരണം സംഭവിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.
അഡയാര്‍ കാന്‍സര്‍ ഇൻസ്‌റ്റിറ്റ്യൂട്ടിനെ ഇന്നത്തെ നിലയിലേക്ക് എത്തിക്കാന്‍ ഡോ. കൃഷ്‌ണ മൂര്‍ത്തിക്കൊപ്പം പരിശ്രമിച്ച വ്യക്‌തിയാണ് ഡോ. ശാന്ത. കാന്‍സര്‍ രോഗികളെ പരിപാലിക്കുന്നതിനും രോഗപ്രതിരേധ ഗവേഷണങ്ങള്‍ക്കുമായി ജീവിതം മാറ്റിവച്ച വ്യക്‌തിത്വമാണ്. മഗ്‌സസേ അവാര്‍ഡ്, പത്‍മശ്രീ, പത്‍മഭൂഷണ്‍, പത്‍മ വിഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
ഡോ. വി ശാന്തയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. ഉയര്‍ന്ന ഗുണനിലവാരമുള്ള ക്യാന്‍സര്‍ ചികിൽസയും, പരിചരണവും ഉറപ്പു വരുത്തുന്നതില്‍ നല്‍കിയ സവിശേഷമായ ശ്രമങ്ങള്‍ക്ക് ഡോ. വി ശാന്ത എക്കാലവും സ്‌മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ശാന്തയുടെ ദേഹവിയോഗത്തില്‍ അതിയായി ദുഖിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read also: തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടം; മരണം 15 ആയി