പാലക്കാട്: ജില്ലയിൽ ദേശീയപാത കേന്ദ്രീകരിച്ച് വാഹനങ്ങൾ തടഞ്ഞു നിർത്തി യാത്രക്കാരെ ആക്രമിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്‌റ്റിൽ. തൃശൂർ എറവക്കാട് സ്വദേശിയായ ശ്രീജിത്ത് കണ്ണനെയാണ് നോർത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാളെ പെരുമ്പാവൂരിൽ നിന്നുമാണ് പോലീസ് സംഘം അറസ്‌റ്റ് ചെയ്‌തത്.
2019 ഡിസംബറിലാണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ബഷീറും സുഹൃത്തും സഞ്ചരിച്ച കാർ ആക്രമിച്ച് 60 ലക്ഷം രൂപയും കാറും ശ്രീജിത്ത് കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം കവർന്നത്. തുടർന്ന് കേസിൽ 11 പ്രതികളെ അറസ്‌റ്റ് ചെയ്‌തെങ്കിലും ശ്രീജിത്ത് ചെന്നൈയിലും പോണ്ടിച്ചേരിയിലുമായി ഒളിവിൽ കഴിയുകയായിരുന്നു. സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ശ്രീജിത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്നതിനാൽ ഇതുവരെ പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്ന് നോർത്ത് പോലീസ് നൽകിയ വിവരങ്ങൾ പ്രകാരം കൊച്ചി പോലീസ് ശ്രീജിത്തിനെ തിരിച്ചറിഞ്ഞത്.
ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം പാലക്കാട് ഡിവൈഎസ്‌പി പി ശശികുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഹേമാംബിക നഗർ ഇൻസ്‌പെക്‌ടർ എഎസ് വിപിൻ, നോർത്ത് എസ്ഐ സികെ രാജേഷ്, എഎസ്ഐ പി രാധാകൃഷ്‌ണൻ, എസ്‌സിപിഒ പിഎച്ച് നൗഷാദ്, വി ദിജേഷ്, സിപിഒമാരായ എസ് സന്തോഷ് കുമാർ, ആർ രഘു, എം മഹേഷ്, പി ബിജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Read also: മാവോയിസ്‌റ്റ് സാന്നിധ്യം; ചക്കിട്ടപ്പാറ കനത്ത ജാഗ്രതയില്‍