കോഴിക്കോട്: മാവോയിസ്‌റ്റ് സാന്നിധ്യം ശക്‌തമായ കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ പരിശോധന കർശനമാക്കി പോലീസും തണ്ടർബോൾട്ടും. ഒരു മാസത്തിനിടെ രണ്ട് തവണയാണ് സായുധ മാവോയിസ്‌റ്റ് സംഘം ജനവാസമേഖലയിൽ എത്തിയത്.
പ്‌ളാന്റേഷൻ കോർപറേഷന്റെ മുതുകാട്ടെ പേരാമ്പ്ര എസ്‌റ്റേറ്റിൽ ദിവസങ്ങൾക്ക് മുൻപ് ആയുധധാരികളായ അഞ്ചംഗ സംഘം എത്തിയിരുന്നു. മാനേജറുടെ ഓഫിസിലും ക്വാട്ടേഴ്‌സ് പരിസരത്തുമെത്തിയ സംഘം ലഘുലേഖകൾ വിതരണം ചെയ്‌താണ് മടങ്ങിയത്. സംഘത്തിൽ മൂന്ന് സ്‌ത്രീകളും ഉണ്ടായിരുന്നു.
തൊഴിലാളികളെ ബുദ്ധിമുട്ടിക്കരുതെന്ന് ഇവർ മാനേജർക്ക് നിർദ്ദേശം നൽകി. റീപ്‌ളാന്റേഷന്റെ മറവിൽ തോട്ടം ഖനനത്തിനും ടൂറിസത്തിനും വിട്ടുകൊടുക്കരുത്, പ്‌ളാന്റേഷൻ ഭൂമി തൊഴിലാളികൾക്ക്, തൊഴിലാളികളെ തെരുവിലെറിയാൻ കോടികൾ കോഴവാങ്ങിയ കരിങ്കാളികളെ തിരിച്ചറിയുക തുടങ്ങിയവയായിരുന്നു പോസ്‌റ്ററിലെ വാചകങ്ങൾ.
പോസ്‌റ്ററുകളിൽ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിലിന്റെ പേര് പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടിന് തണ്ടർബോൾട്ടിന്റെ മുഴുവന്‍ സമയ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ആധുനിക ആയുധങ്ങളടക്കം മാവോയിസ്‌റ്റുകളുടെ കൈയിലുണ്ടെന്ന് റൂറല്‍ എസ്‌പി പറഞ്ഞു. പ്രദേശത്ത് പരിശോധന കർശനമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Malabar News: പോത്തുകല്ലിൽ വീണ്ടും കാട്ടാനശല്യം; കൃഷിയിടങ്ങളിൽ വ്യാപക നാശം