കൊച്ചി: അവയവക്കടത്ത് കേസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ച് പോലീസ്. നേരത്തെ അറസ്‌റ്റിലായ പ്രതിയുടെ അടിസ്‌ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സംഘത്തിലെ കണ്ണികൾ തമിഴ്‌നാട്ടിൽ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊച്ചിയിലെ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്‌ഥർ തമിഴ്‌നാട്ടിൽ പരിശോധന നടത്തി.
ബെംഗളൂരുവിലും ഹൈദരാബാദിലും ആവശ്യമെങ്കിൽ പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൊച്ചി സ്വദേശിയായ മധു കേസിലെ പ്രധാന കണ്ണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് അറസ്‌റ്റിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്നവരെ കണ്ടെത്തി തെറ്റിദ്ധരിപ്പിച്ച് വിദേശത്തേക്ക് കയറ്റിയയച്ചായിരുന്നു അവയവക്കച്ചവടം നടത്തിയത്.
സാബിത്ത് നാസറിന്റെ നേതൃത്വത്തിലായിരുന്നു ആളുകളെ വിദേശത്തേക്ക് കടത്തിയതെന്നാണ് പോലീസ് പറയുന്നത്. രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിൽപ്പെട്ടയാൾ നേരത്തെ മുംബൈയിൽ മലയാളിയായി സാബിത്ത് നാസർ കേന്ദ്ര ഏജൻസികളുടെ നോട്ടപ്പുള്ളിയായി വരുന്നത്. കൊച്ചി- കുവൈത്ത്-ഇറാൻ റൂട്ടിൽ കഴിഞ്ഞ മൂന്ന് വർഷമായി സ്‌ഥിരമായി യാത്ര ചെയ്‌തിരുന്ന പ്രതി അവയക്കച്ചവടത്തിനായി ആളുകളെ കൊണ്ടുപോയെന്ന് വ്യക്‌തമായി.
ഇതോടെയാണ് നെടുമ്പാശേരിയിൽ നിന്ന് എമിഗ്രേഷൻ അധികൃതർ സാബിത്തിനെ പിടികൂടിയത്. കേസിൽ പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം എന്നയാളും പിന്നാലെ പിടിയിലായി. സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നത് സജിത്താണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സാബിത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതോടെയാണ് സജിത്തിലേക്ക് പോലീസ് എത്തിയത്.
Related News| അവയവക്കടത്ത്; കുറ്റം സമ്മതിച്ച് പ്രതി- പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു